മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് ജനവാസ കേന്ദ്രത്തിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്വകാര്യ മൊബൈൽ കമ്പനി ടവർ നിർമിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ജില്ലാ കലക്ടർക്ക് നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ചാലിയാർ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പ്രസിഡന്‍റ് പി.ടി ഉസ്‌മാന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
യോഗത്തിൽ പ്രദേശവാസികളും മൊബെൽ കമ്പനി മാനേജരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. നിലവിൽ ടവര്‍ നിർമിക്കുന്ന സ്ഥലം ജനവാസ മേഖലയാണെന്നും ടവർ നിർമിക്കാൻ ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലം അനുവദിക്കാമെന്നും പ്രസിസന്‍റ് പി.ടി.ഉസ്‌മാന്‍ മൊബൈൽ കമ്പനി പ്രതിനിധികളെ അറിയിച്ചു. ഇരുപത്തിയൊന്നിന് മുമ്പായി സ്ഥലം സന്ദർശിച്ച് ടവർ സ്ഥാപിക്കാൻ യോഗ്യമായ സ്ഥലമാണോ എന്ന് പരിശോധിച്ച് വിവരം നൽകാമെന്ന് മാനേജർ ശ്രീരാജ് യോഗത്തെ അറിയിച്ചു. മുപ്പതോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്താണ് നിലവിൽ ടവർ നിർമിക്കാൻ കരാറായത്. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ യോഗം ചേർന്ന് റിപ്പോർട്ട് നൽകാനാണ് കലക്ടർ ആവശ്യപ്പെട്ടത്.