മലപ്പുറം: അടച്ചുപൂട്ടൽ ഭീഷണി നേരിട്ട തെയ്യങ്ങാട് സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റിയ മിനിടീച്ചറെ തേടി സംസ്ഥാന അധ്യാപക അവാർഡ്. പതിനായിരം രൂപവും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
പഠനമികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, മികച്ച പിടിഎക്ക് തുടർച്ചയായ മൂന്നുവർഷം അവാർഡ്, ഉപജില്ലാ ശാസ്ത്രമേളയിൽ കഴിഞ്ഞ പത്തുവർഷവും ചാമ്പ്യൻഷിപ് തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ. സ്കൂളിന്റെ വിജയം പഠിക്കാൻ ശ്രീലങ്കയിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംഘങ്ങൾ എത്തി. നഗരസഭയും എസ്എസ്എയും സ്കൂളിനെ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുത്തു.
2007ൽ തെയ്യങ്ങാട് സ്‌കൂളില്‍ 85 വിദ്യാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകർ. അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന സ്കൂളില്‍ ഇപ്പോഴുള്ളത് 675 വിദ്യാര്‍ഥികള്‍, 20 ക്ലാസ് മുറികൾ, 25 അധ്യാപകർ. ജൈവവൈവിധ്യ പാർക്ക്, അലങ്കാര പക്ഷികൾ, മത്സ്യക്കുളം, കുട്ടികൾക്കുള്ള പാർക്ക്, ഇരിപ്പിടങ്ങൾ, കട്ടവിരിച്ച മുറ്റം, ഗേറ്റ്, ചുറ്റുമതിൽ, വൃക്ഷങ്ങൾ, ഹൈടെക് ക്ലാസ് മുറികൾ; മിനി ടീച്ചറുടെ ശ്രമഫലമായി സ്കൂളിന്‍റെ മുഖച്ഛായ മാറി.
പിടിഎയും അധ്യാപകരും ഒരേ മനസ്സോടെ കൂടെ നിന്നതും സർക്കാർ പിന്തുണയുമാണ് സ്കൂളിന്റെയും തന്റെയും വിജയമെന്ന് മിനി ടീച്ചര്‍ പറയുന്നു. സെപ്തംബർ അഞ്ചിന് തിരുവനന്തപുരത്ത് വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത്.