മലപ്പുറം : പൂജയുടെ മറവിൽ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതി ഒൻപത് മാസത്തിന് ശേഷം നിലമ്പൂർ പൊലീസിന്‍റെ പിടിയിൽ. വയനാട് ലക്കിടി സ്വദേശിയായ കൂപ്ലിക്കാട്ടിൽ രമേശിനേയാണ് പുലർച്ചെ കൊല്ലം പുനലൂർ കുന്നിക്കോട് വച്ച് അറസ്റ്റുചെയ്‌തത്. ജാതകത്തിലെ ചൊവ്വാദോഷം മാറ്റാൻ പ്രത്യേകപൂജ നടത്തി വിവാഹം ശരിയാക്കി കൊടുക്കുമെന്ന് പറഞ്ഞ് 110000 രൂപ തട്ടിയെന്ന പരാതിയിലാണ് ഇയാളെ പിടികൂടിയത്.
വണ്ടൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 26നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. സമാനമായ പല കേസുകളും ഇയാൾക്കെതിരെയുണ്ട്.
പ്രത്യേക പൂജ നടത്തി സ്വർണനിധി എടുത്തു നൽകാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വാഗ്‌ദാനം ചെയ്‌ത് പത്ര പരസ്യം നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പലയിടങ്ങളിൽ വ്യത്യസ്‌ത പേരുകളിലായിരുന്നു പ്രവര്‍ത്തനം. ഈ കാലയളവിൽ ഇയാൾ രണ്ട് തവണ വിവാഹവും കഴിച്ചിട്ടുണ്ട്.
പൊലീസ് സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൂനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്‌ത് വരുന്നതോടൊപ്പം പൂജകൾ നടത്തിയതായും പൊലീസ് പറയുന്നു. വിവിധ കേസുകളിലായി ഇയാൾ തട്ടിപ്പുനടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
ALSO READ: കൈ വെട്ടിയെടുത്തു,സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി