എറണാകുളം: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച നൂറ് ചാക്ക് റേഷൻ സാധനങ്ങൾ മൂവാറ്റുപുഴ പൊലീസ് പിടിച്ചെടുത്തു .മൂവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പെഴക്കാപ്പിള്ളി സ്വദേശി വലിയപറമ്പിൽ അജാസിന്‍റെ വീട്ടിൽനിന്നാണ് അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടിച്ചെടുത്തത്.
കൊവിഡ് കാലത്ത് പൊതുജനങ്ങൾക്ക് റേഷൻകട വഴി നൽകാൻ സംസ്ഥാന സർക്കാർ നൽകിയ അരിയും, ഗോതമ്പും ഉൾപ്പെടെയുള്ള റേഷൻ സാധനങ്ങളാണ് കരിഞ്ചന്തയിൽ വിൽക്കാൻ 70 കിലോയുടെ ചാക്കുകളിലാക്കി സൂക്ഷിച്ച് വച്ചത്. അജാസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർ തുടങ്ങിയവരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. റേഷൻ സാധനങ്ങൾ ഏത് റേഷൻ കടയിൽ നിന്നുള്ളതാണെന്നും, ആരാണ് ഇതിന് പിന്നിൽ ഉള്ളതെന്നും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് സപ്ലൈ വകുപ്പ് അറിയിച്ചു.