കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് വര്‍ധിച്ച് വരികയാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം. ഞായറാഴ്‌ച സിറോ മലബാര്‍ സഭക്ക് കീഴില്‍ വരുന്ന പള്ളികളില്‍ ഇത് സംബന്ധിച്ച കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്‍റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നുവെന്നാണ് ഇടയലേഖനം പറയുന്നത്.
അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്‌ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍. പൊലീസ് കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.