കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ ലോക്ക് ഡൗണ്‍ ലംഘനം തുടര്‍ച്ചയായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാര്‍ക്കറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകളും സൗണ്ട് സിസ്റ്റവും സജീകരിച്ചു. പതിമൂന്ന് ക്യാമറകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചത്. ഇവ നിരീക്ഷിക്കുന്നതിനായി നഗരസഭാ ലൈബ്രറിയിൽ പൊലീസ് കൺട്രോൾ റൂം തുറന്നു. ആളുകള്‍ കൂട്ടുംകൂടുന്നതും മറ്റും ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മാർക്കറ്റിലെ കടകളിൽ എത്തുന്നവരും കടക്കാരും സാമൂഹിക അകലം പാലിക്കുന്നുണ്ടോ, മാസ്ക്ക് ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൺട്രോൾ റൂം വഴി നിരീക്ഷിക്കും.
നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ മാർക്കറ്റിലെ സൗണ്ട് സിസ്റ്റം വഴി മൈക്കിലൂടെ മുന്നറിയിപ്പ് നൽകും. മുന്നറിയിപ്പ് അവഗണിക്കുന്നവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കൺട്രോൾ റൂമിലെത്തിച്ച് കേസ് രജിസ്റ്റർ ചെയ്യും. നിലവിൽ 15 ദിവസത്തേക്കാണ് നിരീക്ഷണം. രണ്ട് പൊലീസുകാർക്കാണ് ഇതിന്‍റെ ചുമതല. ആവശ്യമെങ്കിൽ നിയന്ത്രണവും നിരീക്ഷണവും നീട്ടുമെന്ന് ഡിവൈഎസ്‌പി ടി.കെ രത്നകുമാർ പറഞ്ഞു.