കണ്ണൂര്‍: തളിപ്പറമ്പ് തലോറയിലെ കുടുംബങ്ങള്‍ ഈച്ച ശല്യം മൂലം ദുരിതത്തില്‍. പ്രദേശത്തുള്ള കാട, കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യം കൃത്യമായി സംസ്‌കരിക്കാത്തതാണ് ഈച്ചശല്യത്തിന് കാരണം. നാട്ടുകാരുടെ പരാതിയില്‍ പരിയാരം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വീടുകളുടെ റൂമുകള്‍, അടുക്കള, പാത്രങ്ങള്‍ തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിൽ പോലും ഈച്ചയാണ്. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേർ നല്ല രീതിയിൽ ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായി.
പലർക്കും വയറുവേദന, വയറിളക്കം പോലുള്ള അസുഖങ്ങളും നിരന്തരം അനുഭവപ്പെടുന്നുണ്ട്. കാട കോഴി വളർത്തല്‍ കേന്ദ്രത്തിൽ നിന്നും ഈച്ച ശല്യം തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. ശല്യം കൂടി വന്നതോടെ പഞ്ചായത്ത് അധികൃതരുമായി നാട്ടുകാര്‍ ബന്ധപ്പെട്ടു. പഞ്ചായത്തിന്‍റെ ലൈസൻസ് പോലും ഇല്ലാതെ അനധികൃതമായാണ് ഇവിടെ കാട, കോഴി വളർത്തല്‍ കേന്ദ്രം ആരംഭിച്ചതെന്നും ആരോപണമുണ്ട്. ലൈസൻസ് എടുത്ത് ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തിയില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം ഫാം ഉടമകളെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കൃത്യമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുമെന്ന് ഉടമസ്ഥൻ പറഞ്ഞു.