കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ സ്വന്തം വസ്തു കൈയേറി നടന്ന റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച വയോധികയ്‌ക്ക് ക്രൂര മർദനം. സിപിഎം പ്രവർത്തകരും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരുമാണ് ഇവരെ ആക്രമിച്ചതെന്നാണ് ആരോപണം. പിണറായി പടന്നക്കര ട്രാക്കോ കേബിള്‍ യൂണിറ്റിന് സമീപത്ത് താമസിക്കുന്ന വലിയപുനത്തില്‍ വീട്ടില്‍ ലളിതയെന്ന സ്ത്രീയെയാണ് ഒരു കൂട്ടം ചെകിട്ടത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്.
തന്‍റെ അനുവാദം കൂടാതെ സ്വന്തം വീടിന്‍റെ ചുറ്റുമതില്‍ റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ പൊളിക്കുന്നതിന് എതിരെയായിരുന്നു വൃദ്ധയുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ഹിറ്റാച്ചി ഉപയോഗിച്ച് ബലമായി ലളിതയുടെ വീടിന്‍റെ ചുറ്റുമതില്‍ തകര്‍ക്കാനുള്ള ശ്രമമാണ് ലളിതയും കുടുംബവും തടഞ്ഞത്. ഹിറ്റാച്ചിക്ക് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ലളിതയെ ഹിറ്റാച്ചി ഉപയോഗിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. മര്‍ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.