കണ്ണൂർ:ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധം, കുവൈത്തില്‍ നിന്നുള്ള ഇറാഖിന്‍റെ പിന്മാറ്റം, മിഖായേല്‍ ഗോര്‍ബച്ചേവിനെ പുറത്താക്കല്‍, ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ മരണം തുടങ്ങി ചരിത്രത്തിന്‍റെ ഭാഗമായ പത്ര വാര്‍ത്തകളുടേയും അപൂര്‍വ ശേഖരവുമായി കണ്ണൂര്‍ സ്വദേശി. കെഎസ്ഇബി ജീവനക്കാരനും കണ്ണൂര്‍ കുന്നരു സ്വദേശിയുമായ പി.പി ചന്ദ്രനാണ് അപൂര്‍വ ശേഖരത്തിനുടമ.
ഇന്ദിരഗാന്ധിയുടെ മരണത്തില്‍ തുടക്കം: ലോക ചരിത്രം, ഇന്ത്യ ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അപൂർവ വാർത്തകൾ ചന്ദ്രന്‍റെ ശേഖരത്തിലുണ്ട്. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരണമാണ് ചന്ദ്രനെ പത്രശേഖരം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഇന്ദിര ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്ന ചന്ദ്രന്‍ ഇന്ദിര ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രത്യേകം എടുത്ത് സൂക്ഷിച്ച് വച്ചു.
പിന്നീട് ചരിത്രത്തിന്‍റെ ഭാഗമായ സുപ്രധാന സംഭവങ്ങളുടെ വാര്‍ത്തകളും ശേഖരിക്കാന്‍ തുടങ്ങി. ചരിത്രം, രാഷ്ട്രീയം, ശാസ്‌ത്രം, കല, കായികം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഗാന്ധിയുമായി ബന്ധപ്പെട്ട പ്രത്യേക വാർത്തകൾ എന്നിങ്ങനെ പത്ര വാര്‍ത്തകള്‍ തരം തിരിച്ച് സൂക്ഷിക്കുകയാണ് ചന്ദ്രൻ. ചരിത്ര വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വാർത്തകളുടെ ശേഖരം ചന്ദ്രന്‍റെ കൈവശമുണ്ട്.
കണ്ണൂർ സര്‍വകലാശാലയിലെ മാങ്ങാട്ട്പറമ്പ് കാമ്പസിൽ രണ്ട് തവണ വിദ്യാർഥികൾക്കായി ചന്ദ്രൻ പ്രദർശനം നടത്തിയിട്ടുണ്ട്. 2019ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്‍റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രദർശനത്തിലും ചന്ദ്രന്‍റെ പത്രവാർത്തകളുടെ ശേഖരം ഇടം പിടിച്ചിരുന്നു. കെഎസ്ഇബി പഴയങ്ങാടി സെക്ഷനിൽ ഓവർസിയറായ ചന്ദ്രൻ ജോലി തിരക്കുകള്‍ക്കിടയിലാണ് പത്ര ശേഖരണത്തിന് സമയം കണ്ടെത്തുന്നത്.