ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ തല്‍ക്കാലം അച്ചടക്ക നടപടിയില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രതിഭക്കെതിരെ രൂക്ഷവിമർശനമാണ് ജില്ല കമ്മിറ്റിയിൽ ഉയർന്നത്.
പ്രതിഭക്കെതിരെ നടപടി വേണമെന്ന് കായംകുളത്ത് നിന്നുള്ള ജില്ല കമ്മിറ്റി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. പാർട്ടി എന്താണെന്ന് എംഎൽഎയെ പഠിപ്പിക്കണം എന്ന മുതിർന്ന നേതാവും പ്രതിഭക്ക് മുൻപ് കായംകുളം എംഎൽഎയായിരുന്ന സി.കെ സദാശിവൻ പറഞ്ഞു. എന്നാൽ പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്ന് പാർട്ടിക്ക് ഉറപ്പ് നൽകിയതായും സിപിഎം ജില്ല സെക്രട്ടറി ആർ നാസർ ജില്ല കമ്മിറ്റി യോഗത്തെ അറിയിച്ചു.
തുടർന്ന് കോടിയേരി ബാലകൃഷ്‌ണന്‍റെ നിർദേശപ്രകാരമാണ് തൽക്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ജില്ല നേതൃത്വം തീരുമാനിച്ചത്. അതേസമയം, തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രതിഭയെ കായംകുളം ഏരിയ കമ്മിറ്റിയിലേക്ക് മാറ്റി. കായംകുളത്തെ നേതാക്കൾ ഈ തീരുമാനത്തെ ആദ്യം എതിർത്തെങ്കിലും കോടിയേരി ഇടപെട്ടതോടെ അംഗീകരിച്ചു.