ലണ്ടൻ: ഈ വർഷത്തെ ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി ശീതളപാനീയ കമ്പനിയായ കൊക്കകോള സ്‌പോൺസർ ചെയ്യുന്നതിനെതിരെ പ്രതിഷേധം. COP27 എന്ന പേരിലാണ് ഇത്തവണത്തെ കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്. ഇതിനെതിരെയാണ് ഓൺലൈൻ ഇടങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നത്. എല്ലാ മേഖലകളിലും കോർപറേറ്റ് സ്വാധീനം കൈകടത്തുന്നുവെന്നതും കാലാവസ്ഥ ഉച്ചകോടി കൊക്കകോള സ്പോൺസർ ചെയ്യുന്നതിനെതിരെയും ആശങ്കകൾ ഉയരുന്നു.
കൊക്കകോളയുടെ ശ്രമം കോർപറേറ്റ് ഗ്രീൻവാഷിങ്: ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഉച്ചകോടിക്ക് അടുത്തമാസം ചെങ്കടൽ നഗരമായ ഷാം എൽ-ഷെയ്‌ഖിൽ ആരംഭമാകും. ഹരിതഗൃഹ വാതക പ്രവാഹം കുറയ്‌ക്കാനും കാലാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കൊക്കകോളയുടെ ശ്രമങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു ഉച്ചകോടിയുടെ ഈജിപ്‌ഷ്യൻ സംഘാടകർ സെപ്റ്റംബറിൽ സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ആരംഭിച്ചു.
പ്ലാസ്റ്റിക് മലിനീകരണത്തിന് കൊക്കകോള കമ്പനി ഇടയാക്കുന്നുവെന്നും കമ്പനിയുടെ ഉത്പന്നങ്ങൾ പരിസ്ഥിതി സൗഹാർദപരമാണെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് (കോർപറേറ്റ് ഗ്രീൻവാഷിങ്) കൊക്കകോള നടത്തുന്നതെന്നും സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പറയുന്നു.
സ്‌പോൺസർഷിപ്പിൽ നിന്നും കോളയെ നീക്കണമെന്ന് ആവശ്യം: ഉച്ചകോടി സ്പോൺസർ ചെയ്യുന്നതിൽ നിന്നും കോക്കിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ നിവേദനത്തിൽ 22,8000ലധികം ഒപ്പുകളാണ് ലഭിച്ചത്. കാലാവസ്ഥ ചർച്ചകൾ സ്‌പോൺസർ ചെയ്യുന്നതിൽ നിന്നോ പങ്കെടുക്കുന്നതിൽ നിന്നോ മലിനീകരണത്തിന് കാരണമാകുന്ന കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തുറന്ന കത്തിൽ നൂറ് കണക്കിന് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഒപ്പിട്ടു.