മുംബൈ: ഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി വരുമാനം 5.25 ശതമാനം ഉയർന്ന് 17.70 ബില്യൺ ഡോളറിലെത്തി. അതേ സമയം ഇറക്കുമതി വരുമാനം ഏകദേശം 10.86 ബില്യൺ ഡോളറായി തുടരുന്നുവെന്നും റിസർവ് ബാങ്ക് വെള്ളിയാഴ്‌ച പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കി.
സേവന കയറ്റുമതി വരുമാനം 2018 ഒക്ടോബറിൽ 16.82 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഈ കാലയളവിലെ ഇറക്കുമതി വരുമാന മൂല്യം 10.10 ബില്യൺ യുഎസ് ഡോളറാണ്. സെപ്റ്റംബറിൽ സേവനങ്ങളുടെ കയറ്റുമതി മൂല്യം 17.54 ബില്യൺ യുഎസ് ഡോളറും, ഇറക്കുമതി മൂല്യം 11.10 ബില്യൺ യുഎസ് ഡോളറുമായിരുന്നെന്ന് ഇന്ത്യാസ് ഇന്‍റർനാഷണൽ ട്രേഡ് ഇൻ സർവീസസ് സംബന്ധിച്ച റിസർവ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു.
ലോക സേവന കയറ്റുമതി വ്യവസായത്തിന് സംഭാവന നൽകുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ(ജിഡിപി) 55 ശതമാനം സംഭാവന സേവനമേഖലയുടേതാണ്. 45 ദിവസം വൈകിയാണ് റിസർവ് ബാങ്ക് ഡാറ്റ പ്രസിദ്ധീകരിച്ചത്. ഈ ഡാറ്റ താൽകാലികവും ത്രൈമാസ അടവ് ശിഷ്‌ട (ബാലൻസ് ഓഫ് പെയ്മെന്‍റ്) ഡാറ്റ പുറത്തിറങ്ങുമ്പോൾ പുനരവലോകനത്തിന് വിധേയവുമാണ്.