2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന എന്ന ചർച്ച ചൂടുപിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. ഇത് ഉടനെ തന്നെ നേടിയെടുക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് എല്ലാവരും. “ഒന്നും അസാധ്യമല്ല” എന്ന് നെപ്പോളിയൻ ഒരിക്കൽ പറഞ്ഞു. അതുകൊണ്ട് തന്നെ ശുഭാപ്തിവിശ്വാസം പുലർത്തുന്നത് എപ്പോഴും നല്ലതാണ്. 2024ഓടെ ഇന്ത്യ ഉയർന്ന സമ്പദ്‌വ്യവസ്ഥയാകുമെന്നും സമഗ്രമായ വളർച്ച കൈവരിക്കുമെന്നും നമുക്കും പ്രതീക്ഷിക്കാം.
സാമ്പത്തിക വളർച്ചയുണ്ടാകുമ്പോൾ ഉയർന്ന വരുമാന അസമത്വത്തിലേക്ക് കൂപ്പുകുത്തുന്ന ലാറ്റിൻ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെപ്പോലെ അസന്തുലിതമാകില്ല നമ്മുടെ സാമ്പത്തിക വ്യവസ്ഥ. എന്നാൽ സമ്പദ്‌വ്യവസ്ഥ ഇരട്ടിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. കാരണം കേന്ദ്ര സർക്കാരുമായി തട്ടിച്ച് നോക്കുമ്പോൾ സംസ്ഥാനങ്ങൾ ചെലവഴിക്കുന്ന പണത്തിന് ഉയർന്ന സാമ്പത്തിക പ്രഭാവം ഉണ്ടാവാനിടയുണ്ട്. കൂടാതെ രാഷ്ട്രത്തിന്‍റെ നന്മയ്ക്കായും സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനും എല്ലാ രാഷ്ട്രീയ പാർട്ടികളും, പ്രത്യേകിച്ച് ഭരണകക്ഷികൾ, സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തുചേരണം. സമ്പദ്‌വ്യവസ്ഥയുടെ വർധനവിന് കൃഷി, ഉൽപാദനം, സേവനങ്ങൾ, കയറ്റുമതി എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ആവശ്യമാണ്.
ഇന്ന് സർക്കാർ ചെലവുകൾ പോലും മൂല്യവർധിത സേവനങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന തരം നിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങൾ അവയുടെ വരവ് ചെലവ് കണക്കിൽ നിന്ന് ആരംഭിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയിൽ വലിയതോതിലുള്ള മൂല്യവർദ്ധനവ് ഉണ്ടായിട്ടില്ല. 2014-17 കാലയളവിൽ സംസ്ഥാനങ്ങളിലെ ഫാക്ടറികളുടെ എണ്ണത്തിൽ പോലും നേരിയ വളർച്ച മാത്രമാണ് ഉണ്ടായത്. ഒരുതരത്തിൽ പറഞ്ഞാൽ നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ ഇടിച്ചു താഴ്ത്തിയെന്നു വേണം പറയാൻ. ഇരട്ട പ്രഹരമേറ്റ് താഴേക്ക് പതിച്ചിരുന്ന സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുകയാണ് ഇന്ന് നടക്കുന്നതെന്ന് സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പോലും സൂചിപ്പിക്കുന്നു.
കടം വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും സംസ്ഥാനങ്ങൾ കൂടുതൽ ഉത്തരവാദിത്തമുള്ളവരാകണം എന്നതാണ് ഈ സാഹചര്യത്തിൽ തെരഞ്ഞെടുക്കേണ്ട ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. വിവേകപൂർണമായ ധനം എന്നത് കാലത്തിന്‍റെ ആവശ്യമാണ്. ആഗോള വളർച്ചയിലുണ്ടാകുന്ന ഇടിവ് വ്യവസായങ്ങളെയും ഉപഭോഗത്തെയും സാമ്പത്തിക പ്രവർത്തനത്തെയും ബാധിക്കും. പെൻഷനും മറ്റ് ബാധ്യതകളും സംസ്ഥാനങ്ങൾക്ക് നിയന്ത്രിക്കാനാവാത്തവിധം വർദ്ധിച്ചുവരികയാണ്. ധനകമ്മി വളരുകയും വരുമാനം തളരുകയും ചെയ്യുന്നു. പണം കടം വാങ്ങുകയും ഉൽപാദനക്ഷമമല്ലാത്ത സബ്‌സിഡികൾ നൽകുകയും ചെയ്യുന്നത് ഒരു സംസ്ഥാനത്തിന് സാമ്പത്തിക യാതൊരു ഉന്നമനവും നൽകില്ല. സബ്സിഡികൾ മോശമാണെന്ന് ആർക്കും പറയാൻ കഴിയില്ല. പക്ഷെ സംസ്ഥാനങ്ങൾ അവരുടെ പരിധിക്കപ്പുറം ജീവിക്കാൻ തുടങ്ങുമ്പോൾ സബ്സിഡികൾ അസാധ്യമാകും.
ബാങ്കുകളെ ആശ്രയിക്കുന്നതിനുപകരം ബോണ്ട് വിപണികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് ആവശ്യമായ രണ്ടാമത്തെ പ്രധാന പരിഷ്കരണം. വായ്പ എടുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ വിപണിയിലേക്ക് തള്ളിവിടുന്നു എന്നതാണ് വാസ്തവം. കടബാധ്യതയുള്ള സംസ്ഥാനങ്ങൾ പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ എടുക്കുന്നു. പണം തിരിച്ചടയ്ക്കാത്ത ഒരു സംസ്ഥാനത്തിന് ആരും വായ്പ നൽകാതെ വരുന്നു.
ഇപ്രകാരം സംസ്ഥാനങ്ങൾക്ക് സ്വന്തം ചെലവുകൾ വഹിക്കുന്നതിന് മതിയായ പണം ലഭിക്കാതെ വരുന്നു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും അതീതമായി കേന്ദ്രസർക്കാർ അടിയന്തിരമായി ജാഗ്രത പാലിക്കേണ്ട ആവശ്യമുണ്ട്. ഇത് അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ കഠിനവും കയ്പേറിയതുമായതുമാവുമെന്ന് മാത്രമല്ല ഇന്ത്യയെ 2024ഓടെ ഉയർന്ന സാമ്പത്തിക വ്യവസ്ഥയിലെത്തിക്കുകയെന്ന ആശയം വെള്ളത്തിൽ വരച്ച വര പോലെയാകും.