ന്യൂഡല്‍ഹി: രാജ്യത്തെ ഇലക്ട്രോണിക് വ്യവസായങ്ങളുടെ പ്രതിസന്ധികളും വളര്‍ച്ചയും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വ്യവസായ പ്രമുഖരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ആപ്പിള്‍, സാംസങ്, ഫ്ലെക്സ്‌ട്രോണിക്, ഫാക്സ്‌കോണ്‍, ഡെല്‍, ഇറിക്സണ്‍, ഇന്‍റെല്‍ തുടങ്ങി അമ്പതോളം കമ്പനികളുടെ അധികൃതര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും
വ്യവസായ അസോസിയേഷനുകളായ കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഇഎഎംഎ), ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഇഎല്‍സിഐഎന്‍എ), ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) എന്നിവയും ചർച്ചയിൽ പങ്കാളികളാകും. 2025 ഓടെ 400 ബില്യൺ യുഎസ് ഡോളർ (ഏകദേശം 28.43 ലക്ഷം കോടി രൂപ) വിറ്റുവരവ് കൈവരിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ഈ വര്‍ഷം ആദ്യം പുതിയ ഇലക്ട്രോണിക് പോളിസിക്ക് കേന്ദ്ര മന്ത്രിസഭ അംഗികാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്‍റെ പുതിയ നടപടി.