തിരുവനന്തപുരം: ഗുണനിലവാരം ഇല്ലാത്ത തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ. സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ എഴുതി നൽകാതെ അഴിമതി ആരോപണം ഉന്നയിച്ചതിനെ മന്ത്രി എ കെ ബാലൻ ചോദ്യം ചെയ്തത് വാക്കേറ്റത്തിന് ഇടയാക്കി. കശുവണ്ടി മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തോട്ടണ്ടി ഇറക്കുമതിയിൽ ഇടനിലക്കാരുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
കശുവണ്ടി മേഖലയിൽ കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗുണനിലവാരം ഇല്ലാത്ത തോട്ടണ്ടി വാങ്ങരുതെന്ന് ക്യാപക്സ് എംഡി പറഞ്ഞിട്ടും മുഖവിലക്കെടുത്തില്ല. ഇരുപതു കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ അഴിമതി ആരോപണം നോട്ടീസിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി എ കെ ബാലൻ ഇടപെട്ടു. താൻ എന്ത് പറയണമെന്ന് എ കെ ബാലൻ പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല തിരിച്ചടിച്ചു. സുതാര്യമായ മാനദണ്ഡവും വ്യവസ്ഥയും അനുസരിച്ചാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിശദീകരിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.