പാനിപ്പത്ത്… ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, ഒട്ടേറെ ചരിത്ര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നഗരം. ബാബറും ഹുമയൂണും ഇബ്രാഹിം ലോദിയും ഒക്കെ പാനിപ്പത്തില്‍ നടത്തിയ യുദ്ധങ്ങളാണ് ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി മറിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇന്നും അവിടെ കാണാന്‍ കഴിയും. പാനിപ്പത്തിന്‍റെ മഹാസാഗരം പോലുള്ള ചരിത്ര കഥകള്‍ ഏറ്റു പറയുന്നവയാണ് അവയെല്ലാം തന്നെ. ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും ഇവിടെ എത്തുന്ന ഭക്തര്‍ കലന്ദർ ഷായുടെ ദര്‍ഗ ഒരു നോക്കു കാണുന്നതിനായി പാനിപ്പത്തില്‍ എത്തിച്ചേരാറുണ്ട്. എന്നാല്‍ ഇന്ന് പാനിപ്പത്തിന് വളരെ വ്യത്യസ്തമായ മറ്റൊരു സ്വത്വമാണ് ഉള്ളത്. രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ് ഈ ജില്ല ഇപ്പോള്‍. പാനിപ്പത്ത് ജില്ലയില്‍ നിന്ന് മാത്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 75000 കോടി രൂപയുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു വരുന്നുണ്ട് ഇപ്പോള്‍.
സ്വാതന്ത്ര്യം നേടിയ കാലം തൊട്ട് തന്നെ കൈത്തറി തുണിത്തരങ്ങളുടെ നിര്‍മാണം പാനിപ്പത്തില്‍ വലിയ തോതില്‍ തന്നെ നടന്നു വരുന്നുണ്ട്. പാനിപ്പത്തില്‍ നിര്‍മ്മിച്ചു വരുന്ന ബ്ലാങ്കറ്റുകള്‍ ലോകത്ത് മുഴുവന്‍ ഏറെ പ്രശസ്തി പിടിച്ചു പറ്റിയതാണ്. എന്നാല്‍ ഇന്നിപ്പോള്‍ പുനരുല്‍പ്പാദക നൂലിന്‍റെ നിര്‍മാണത്തിലൂടെ ആഗോള നിലവാരത്തിലുള്ള ഒരു സ്വത്വം സൃഷ്ടിച്ചിരിക്കുകയാണ് പാനിപ്പത്ത്. 1987-ലാണ് ഇവിടെ തുറന്ന വ്യവസായങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. അന്നുമുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പാനിപ്പത്തില്‍ നിന്നും നൂലുകള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ഇന്നിപ്പോള്‍ പുനരുല്‍പ്പാദനം ചെയ്ത നൂലുകളുടെ കാര്യത്തില്‍ ലോകത്തെ ഒന്നാംകിട നഗരമായി മാറിയിരിക്കുന്നു പാനിപ്പത്ത്.
പാനിപ്പത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നൂലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ശ്രീലങ്ക, നേപ്പാള്‍, റഷ്യ, അമേരിക്ക, ജര്‍മ്മനി, തുര്‍ക്കി, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ബള്‍ഗേറിയ, ബല്‍ജിയം എന്നീ രാജ്യങ്ങളാണ് അതിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഏതാണ്ട് 400-ഓളം വരുന്ന പാനിപ്പത്തിലെ സ്പിന്നിങ്ങ് മില്ലുകള്‍ ദിനം പ്രതി 20000 കിലോഗ്രാം നൂലുകളാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ മിക്കവയും പരുത്തി നൂലുകളും വിവിധ തരത്തിലുള്ള പോളിസ്റ്റര്‍ നൂലുകളും നിര്‍മിച്ചു വരുന്നു. ഈ നൂലുകളില്‍ 20 ശതമാനവും പാനിപ്പത്തിലെ തന്നെ തുണി വ്യവസായമാണ് ഉപയോഗിച്ചു വരുന്നത്. ഡോര്‍മാറ്റുകള്‍, ക്യാന്‍വാസുകള്‍, കര്‍ട്ടന്‍, കിടക്ക വിരികള്‍, ഫര്‍ണിച്ചര്‍ തുണികള്‍ തുടങ്ങി ആയിരകണക്കിന് തുണി ഉല്‍പ്പന്നങ്ങളാണ് ഈ നൂലുകള്‍ കൊണ്ട് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്.
പാനിപ്പത്തിലെ സ്പിന്നിങ്ങ് മില്ലുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിവിധ രാജ്യങ്ങളില്‍ നിന്നും ദശലക്ഷകണക്കിനു ടണ്‍ ഉപയോഗിച്ച തുണിത്തരങ്ങളാണ് സംഭരിക്കുന്നത്. പിന്നീട് അവ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നു. പിന്നീട് അവയില്‍ നിന്നും പരുത്തി ഉണ്ടാക്കുകയും, പരുത്തി യന്ത്രങ്ങളിലൂടെ ഈ പരുത്തി നൂലുകള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ പുതിയ നൂലുകള്‍ ഉണ്ടാക്കുന്നത് ചെലവ് ഒട്ടേറെ കുറയ്ക്കുന്നുണ്ട്. അക്കാരണത്താലാണ് പാനിപ്പത്ത് ലോക നിലവാരമുള്ള നൂല്‍ വ്യവസായ കേന്ദ്രമായി ഇങ്ങനെ ഉയര്‍ന്നു വന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന നൂലുകള്‍ വളരെ അധികം ചെലവ് കുറഞ്ഞവയാണ്. ഇത്രയും കുറഞ്ഞ ചെലവില്‍ ലോകത്തെ മറ്റ് നൂല്‍ നിര്‍മാണ കേന്ദങ്ങള്‍ക്ക് നൂലുകള്‍ക്ക് നിറം നല്‍കാന്‍ പോലും കഴിയുകയില്ല.
ഇന്നിപ്പോള്‍ രാജ്യത്ത് മൊത്തത്തില്‍ നിര്‍മിച്ചു വരുന്ന പുനരുല്‍പ്പാദക നൂലിന്‍റെ 80 ശതമാനം വ്യവസായങ്ങളും പാനിപ്പത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത് എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. ദിനംപ്രതി 500 കോടി രൂപയുടെ വിറ്റുവരവാണ് ഈ വ്യവസായങ്ങള്‍ക്കുള്ളത്. പാനിപ്പത്തിലെ പുനരുല്‍പ്പാദക നൂല്‍ വ്യവസായം ഏതാണ്ട് 4000 പേര്‍ക്ക് തൊഴില്‍ നല്‍കി വരുന്നു. ഇത്തരം ഒരു സ്ഥിതി വിശേഷത്തില്‍ പാനിപ്പത്തിനെ നൂലുകളുടെ നഗരം എന്ന് വിളിച്ചാല്‍ അത് ഒട്ടും തന്നെ അതിശയോക്തിയായി മാറുന്നില്ല.