ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയടക്കം മൂന്ന് പേർ അറസ്റ്റിൽ. എന്നാൽ പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷനും പെണ്‍കുട്ടിക്കും വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ബിപിൻ, അനന്തു, പ്യാരി എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്യാരി ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇയാൾക്കെതിരെ കാപ്പ ചുമത്തി കേസെടുക്കും. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെ പിടികൂടാൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇപ്പോഴും അവിടെ ക്യാമ്പ് ചെയ്യുകയാണ്.
സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതിലും മുഴുവൻ പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്