കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സ്കൂളിന് സമീപം ശനിയാഴ്ച നടന്ന ബോംബ് സ്പോടനത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും വിദ്യാർഥികളുമാണെന്ന് എൻഎച്ച്കെ വേൾഡ് റിപ്പോർട്ട് ചെയ്തു. സ്പോടകവസ്തുക്കള്‍ നിറച്ച വാഹനം സ്കൂളിന്‍റെ പ്രേവേശന കവാടത്തിന് മുന്‍പില്‍ വയ്ക്കുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. കുട്ടികള്‍ ഭയന്ന് ഓടുന്നതിനിടെ രണ്ട് സ്ഫോടനം കൂടി നടന്നു.
കൂടുതല്‍ വായനയ്ക്ക്: കാബൂള്‍ കാര്‍ ബോംബ് ആക്രമണം : മരണസംഖ്യ 50 ആയി
സംഭവത്തില്‍ താലിബാന്‍ ഭീകരരെ കുറ്റപ്പെടുത്തി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രംഗത്തെത്തി. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ നിഷേധിച്ചതായി എൻഎച്ച്‌കെ വേൾഡ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ സെപ്റ്റംബര്‍ 11നകം പിന്‍വലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. അതേസമയം, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മലാല യൂസഫ്സായി സംഭവത്തില്‍ പ്രതികരിച്ചു. സ്കൂള്‍ കുട്ടികളെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കുന്നതായും മലാല കൂട്ടിച്ചേര്‍ത്തു.