ന്യൂഡല്‍ഹി: അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും ശേഷം ലോക്സഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ച് കോൺഗ്രസ്. ബംഗാളില്‍ നിന്നുള്ള എംപി അധിർ രഞ്ജൻ ചൗധരി കോൺഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവാകും. ഇത് സംബന്ധിച്ച കത്ത് ലോക്സഭാ സെക്രട്ടറി ജനറലിന് കൈമാറി. ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി തന്നെ ലോക്സഭയില്‍ കോൺഗ്രസിനെ നയിക്കണം എന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഇനിയും മനസ് തുറക്കാത്ത സാഹചര്യത്തിലാണ് അധിർ ചൗധരിക്ക് നറുക്ക് വീണത്. സഭാ സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ പാർലമെന്‍ററി പാർട്ടി നേതാവില്ലാതെ മുന്നോട്ട് പോകാൻ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിക്ക് സാധിക്കില്ല.
ഈ സാഹചര്യത്തില്‍ സഭയിലെ മുതിർന്ന നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, അധിർ രഞ്ജൻ ചൗധരി എന്നിവരുടെ പേരുകൾക്കൊപ്പം ശശി തരൂർ, മനീഷ് തിവാരി എന്നിവരെയും കോൺഗ്രസ് പരിഗണിച്ചിരുന്നു. കോൺഗ്രസിന് സഭയില്‍ നേതാവില്ലാത്തത് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെയും ബാധിച്ചിരുന്നു. കഴിഞ്ഞ സഭയില്‍ കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയോട് സഭയില്‍ പോരാടി നില്‍ക്കാൻ പ്രാപ്തനായ നേതാവിനെ തേടി കോൺഗ്രസിന് അലയേണ്ടി വന്നത്.