ബാഴ്സലോണ: പനേങ്ക കിക്കിലൂടെ 700-ാം ഗോള്‍ സ്വന്തമാക്കി മിശിഹ. പന്ത് തട്ടാന്‍ പഠിച്ച ബാഴ്‌സലോണയുടെ തട്ടകമായ നൗ ക്യാമ്പില്‍ വച്ചാണ് ആ നേട്ടമെന്നത് അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം മെസിയെ ഏറെ സന്തോഷിപ്പിച്ചിരിക്കാം. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലെ രണ്ടാം പകുതിയില്‍ സെമഡോക്കെതിരായ ഫൗളിന് ബാഴ്‌സക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. പനേങ്ക കിക്കിലൂടെ മെസി പന്ത് അനായാസം തട്ടിയിട്ടു. കാല്‍പന്ത് കളിയിലെ മാന്ത്രികന് പിഴച്ചില്ല. അത്‌ലറ്റിക്കോയുടെ ഗോളി ജാന്‍ ഒബ്ലാങ്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു. അപ്പോഴേക്കും പന്ത് വല ചലിപ്പിച്ചിരുന്നു. ലീഗിലെ ഈ സീസണില്‍ മെസിയുടെ 22-ാമത്തെ ഗോള്‍ കൂടിയാണ് ഇത്.
2005 മെയ് ഒന്നിന് അല്‍ബാസെറ്റെക്കെതിരെ നൗ കാമ്പില്‍ നടന്ന മത്സരത്തിലാണ് മെസി ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി 10 സീസണുകളില്‍ 40-ല്‍ അധികം ഗോള്‍ നേടുന്ന ഏക താരം കൂടിയാണ് മെസി. സ്വന്തമാക്കിയ ഗോളുകളില്‍ ഭൂരിഭാഗവും ഇടത് കാല്‍ കൊണ്ടായിരുന്നു. 587 ഗോള്‍ ഇടത് കാലില്‍ പിറന്നപ്പോള്‍ വലത് കാല്‍ ഉപയോഗിച്ച് സ്വന്തമാക്കിയത് വെറും 92 ഗോളുകള്‍ മാത്രമായിരുന്നു. 700 ഗോളില്‍ 24 എണ്ണം ഹെഡറിലൂടെയും മെസി സ്വന്തമാക്കി. 10 ലാ ലിഗ, നാലു ചാമ്പ്യൻസ് ലീഗ്, ആറ് കോപ്പ ഡെൽ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ ബാഴ്‌സലോണയ്ക്കൊപ്പം മെസിയുടെ അക്കൗണ്ടിലുണ്ട്. ബാഴ്‌സക്കായി 500 വിജയങ്ങളെന്ന നേട്ടം മെസി സ്വന്തമാക്കിയതും അടുത്തിടെയായിരുന്നു. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്ലബിനൊപ്പം താരം 500 വിജയങ്ങള്‍ സ്വന്തമാക്കുന്നത്.
ബാഴ്‌സലോണക്കായി 630 ഗോളുകള്‍ സ്വന്തമാക്കിയ മെസി അര്‍ജന്‍റീനക്കായി 70 ഗോളുകളും സ്വന്തമാക്കി. രണ്ടുതവണ അർജന്‍റീന കോപ്പ അമേരിക്ക ഫൈനലിലെത്തിയതും 2014 ഫിഫ ലോകകപ്പിന്‍റെ ഫൈനലിലെത്തിയതും മിശിഹയുടെ ചുവട് പിടിച്ചായിരുന്നു. ബാഴ്‌സലോണക്കായി 600 ഗോളുകള്‍ സ്വന്തമാക്കി 14 മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കരിയറിലെ 700 ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും മെസിയെ തേടിയെത്തി. 700 ഗോള്‍ സ്വന്തമാക്കുന്ന ലോകത്തെ ഏഴ് താരങ്ങളില്‍ ഒരാളാണ് മെസി. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. അന്നും പെനാല്‍ട്ടിയിലൂടെയായിരുന്നു ഗോള്‍ പിറന്നത്. അന്ന് യൂറോപ്പ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രെയ്ന് എതിരായ മത്സരത്തിലെ 72-ാം മിനുട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. 973 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഇത്രയും ഗോളുകള്‍ സ്വന്തമാക്കിയത്.
ഇരുവര്‍ക്കും മുമ്പ് ചെക്ക് റിപ്പബ്ലിക്കിന്‍റെ ജോസഫ് ബികാന്‍, ബ്രസീലിയന്‍ താരങ്ങളായ റൊമാരിയോ, പെലെ, ഹംഗറിയുടെ ഫെറങ്ക് പുഷ്കാസ്, ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ എന്നിവരാണ് 700 എന്ന മാന്ത്രിക സംഖ്യ മറികടന്നത്.
1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിലായിരുന്നു മെസിയുടെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ ഹോർമോണിന്റെ അപര്യാപ്തത മെസ്സിയെ വലച്ചു. അതിനിടെ 12-ാം വയസിൽ വെറുമൊരു നാപ്‌കിന്‍ പേപ്പറിൽ ലഭിച്ച കരാര്‍ മെസിയെ ഫുട്ബോള്‍ രാജാവാക്കി മാറ്റി. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ പന്ത് തട്ടി തുടങ്ങിയ മെസി ഇന്ന് ആരാധകരുടെ ഹൃദയം കീഴടക്കി ഫുട്ബോള്‍ ലോകത്തെ രാജാവായി മാറി. ബാലന്‍ ദ്യോര്‍ പുരസ്‌കാരവും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും മെസി ഇതിനകം ആറ് വട്ടം സ്വന്തമാക്കി കഴിഞ്ഞു.
ബാഴ്‌സലോണക്ക് സമനില കുരുക്ക്
ലയണല്‍ മെസിയുടെ 700-ാം ഗോളിനും ബാഴ്‌സലോണക്ക് വിജയം കണ്ടെത്താനായില്ല. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്സലോണ സമനില വഴങ്ങി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരഞ്ഞു. മൂന്ന് പെനാല്‍ട്ടി ഗോളും ഒരു സെല്‍ഫ് ഗോളുമാണ് കളിയില്‍ പിറന്നത്. ആദ്യ പകുതിയിലെ 15-ാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയുടെ ഓണ്‍ ഗോളിലൂടെ ബാഴ്സലോണ മുന്നിലെത്തി. 19-ാം മിനുട്ടില്‍ 62-ാം മിനുട്ടിലും പെനാല്‍ട്ടിയിലൂടെ സൗള്‍ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 50-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ മെസി ബാഴ്സക്കായി ഗോളടിച്ചു. മെസിയുടെ കരിയറിലെ 700-ാമത്തെ ഗോളായിരുന്നു അത്. മത്സരം സമനിലയില്‍ അവസാനിച്ചത് കിരീട പ്രതീക്ഷയിലുള്ള ബാഴ്സലോണക്ക് കനത്ത തിരിച്ചടിയായി. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാലെ ലീഗിലെ ഈ സീസണില്‍ ബാഴ്‌സലോണക്ക് കിരീടം സ്വന്തമാക്കാനാകൂ.