മുംബൈ: മഹാരാഷ്‌ട്രയുടെ മുൻ ഗവർണർ ഭഗത് സിങ് കോഷിയാരിയെ പരിഹസിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഛത്രപതി ശിവാജി മഹാരാജിനെ അപമാനിച്ച വ്യക്തിയെ പാഴ്‌സൽ സർവീസ് വഴി തിരിച്ചയച്ചിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ബിജെപിയേയും ഉദ്ധവ് താക്കറെ വിമർശിച്ചു.
ബിജെപിയുടെ ഹിന്ദുത്വ ആശയത്തിൽ വിശ്വസിക്കുന്നില്ലെന്ന് താക്കറെ പറഞ്ഞു. ബാലാസാഹേബ് താക്കറെ ഒരിക്കലും ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും വേർതിരിച്ചിട്ടില്ല. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർ ഏത് മതത്തിൽപ്പെട്ടവരായാലും ശിക്ഷിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം, ഇതാണ് ഹിന്ദുത്വം. ബിജെപി ഉയർത്തിക്കാട്ടുന്ന ഹിന്ദുത്വത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
വിവാദനായകൻ: 2019 സെപ്റ്റംബറിലാണ് കോഷിയാരി മഹാരാഷ്ട്ര ഗവർണറായി നിയമിതനായത്. അന്നുമുതൽ വിവാദങ്ങൾക്കൊപ്പമായിരുന്നു കോഷിയാരുടെ യാത്ര. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരുമായി നിരവധി ഏറ്റുമുട്ടലുകൾ കോഷിയാരി നടത്തിയിട്ടുണ്ട്.
2019 സെപ്‌റ്റംബറിൽ കോൺഗ്രസ് മന്ത്രിയായിരുന്ന കെസി പദ്‌വിയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോഷിയാരി നിർബന്ധിച്ചത് വിവാദത്തിലേക്ക് നയിച്ചിരുന്നു. ഗുജറാത്തികളെയും മാർവാടികളെയും സംസ്ഥാനത്ത് നിന്ന് പുറത്താക്കിയാൽ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്ന നേട്ടം മുംബൈക്ക് നഷ്‌ടമാകുമെന്ന അദ്ദേഹത്തിന്‍റെ പരാമർശവും വൻ ചൂടുപിടിച്ച ചർച്ചയായിരുന്നു. 2021ലായിരുന്നു ഈ സംഭവം. ഒടുവിൽ അദ്ദേഹം ക്ഷമാപണം നടത്തി.
2021 നവംബറിൽ ഔറംഗബാദിലെ ഡോ. ബാബാസാഹെബ് അംബേദ്‌കർ മറാത്ത്‌വാഡ സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ ഛത്രപതി ശിവജി മഹാരാജിനെ 'ഭൂതകാലത്തിലെ നായകൻ' (old icon) എന്ന് വിളിച്ചത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ ആദരണീയനായ വ്യക്തിയായ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശം വലിയ ജനരോഷത്തിന് വഴി വച്ചു. 2022ൽ ഛത്രപതി ശിവാജിയ്‌ക്ക് തന്‍റെ ഉപദേഷ്‌ടാവ് സമർത് രാംദാസ് ഇല്ലായിരുന്നുവെങ്കിൽ ഒരു പ്രാധാന്യവും ഉണ്ടാകില്ലെന്നായിരുന്നു പിന്നീടുണ്ടായ വിവാദ പരാമർശം.
നേരത്തെ തന്നെ രാജി വയ്‌ക്കാനാഗ്രഹിക്കുന്നുവെന്ന് കോഷിയാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. എല്ലാ രാഷ്‌ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്നും മുക്തനാകണം. ഇനിയുള്ള കാലം എഴുത്തും വായനയുമൊക്കെയായി ജീവിക്കാനാഗ്രഹിക്കുന്നുവെന്ന് ഭഗത് സിങ് കോഷിയാരി വ്യക്തമാക്കിയിരുന്നു.
മൂന്ന് വർഷത്തിലേറെയായി സംസ്ഥാനത്ത് സേവനമനുഷ്‌ഠിച്ച കോഷിയാരിക്ക് പകരം രമേഷ് ബയസിനെ മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി നിയമിച്ചു. സംസ്ഥാനങ്ങൾക്കുള്ള 12 ഗവർണർമാരുടെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഒരു ലഫ്റ്റനന്‍റ് ഗവർണറുടെയും നിയമനത്തിനുള്ള പേരുകൾ രാഷ്ട്രപതി ഭവൻ ഞായറാഴ്‌ച പ്രഖ്യാപിച്ചു.
പുതിയ ഗവർണർമാർ: അരുണാചൽ പ്രദേശിൽ ലഫ്റ്റനന്‍റ് ജനറൽ ത്രിവിക്രം പർനായിക് ഗവർണറായി ചുമതലയേൽക്കും. സിക്കിമിൽ ലക്ഷ്‌മൺ പ്രസാദ് ആചാര്യയും ജാർഖണ്ഡിൽ സി പി രാധാകൃഷ്‌ണനെയുമാണ് ഗവർണറായി നിയമിച്ചത്. ഹിമാചൽ പ്രദേശിൽ ശിവപ്രതാപ് ശുക്ല, അസമിൽ ഗുലാബ് ചന്ദ് കതാരിയ, ആന്ധ്രാപ്രദേശിൽ ജസ്റ്റിസ് (റിട്ട.) എസ് അബ്‌ദുൾ നസീർ, ഛത്തീസ്‌ഗഡിൽ ബിശ്വ ഭൂഷൺ ഹരിചന്ദൻ, മണിപ്പൂരിൽ അനസൂയ ഉയിക്യ, നാഗാലൻഡിൽ ലാ. ഗണേശൻ, മേഘാലയയിൽ ഫാഗു ചൗഹാൻ, ബിഹാറിൽ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ലഡാക്കിൽ ബി ഡി മിശ്ര എന്നിവരെയുമാണ് ഗവർണറായി നിയമിച്ചിരിക്കുന്നത്. അതത് ഓഫിസുകളിൽ ചുമതലയേൽക്കുന്ന തിയതി മുതൽ നിയമനങ്ങൾ പ്രാബല്യത്തിൽ വരും.