ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് പുതുതായി നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. ട്വിറ്റര്‍ കമ്പനി ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവെച്ചത്.
ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. രാജ്യത്തിന്‍റെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം വിമർശനം ഉന്നയിച്ചിരുന്നു. മെയ് 25 മുതല്‍ ഇന്ത്യയിൽ പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമപ്രകാരം 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള എല്ലാ പ്രധാന സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളും പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും പങ്കിട്ടുകൊണ്ട് ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുള്ള നിര്‍ദേശം നിലവിലുണ്ട്.
Also read: ഇനി ഓൺലൈൻ പണമിടപാടുകൾ എളുപ്പത്തിൽ; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
ഈ നിയമങ്ങളനുസരിച്ച് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, റസിഡന്‍റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നീ ഉദ്യോഗസ്ഥരെ കമ്പനികള്‍ നിയമിക്കേണ്ടതുണ്ട്. ഈ ഉദ്യോഗസ്ഥര്‍ രാജ്യത്ത് താമസിക്കുന്നവരാകണമെന്നും നിയമമുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് ധര്‍മേന്ദ്ര ചാതൂറിനെ ഇന്ത്യയിലെ ഇടക്കാല റസിഡന്‍റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ചത്. പക്ഷെ അദ്ദേഹത്തിന്‍റെ അമേരിക്കയിലെ മേല്‍വിലാസമാണ് ട്വിറ്റര്‍ കമ്പനി നല്‍കിയത്. ഇതിനെ തുടര്‍ന്ന് നിയമ ലംഘനത്തിന്‍റെ പേരിൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു.