പട്‌ന : മോഷണക്കേസിലെ പ്രതിയെ പിടിക്കാൻ പോയ റെയിൽവേ പൊലീസ് സംഘത്തിന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് കള്ളന്‍റെ പ്രതിരോധം. ഉത്തർപ്രദേശിലെ കാൺപൂർ സെൻട്രൽ ജിആർപിയിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് കള്ളൻ ആക്രമണം അഴിച്ചുവിട്ടത്. ഒടുവിൽ നായയെ കീഴ്‌പ്പെടുത്തി പ്രതിയായ സഞ്ജയ് അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് എസ്ഐ അബ്ബാസ് ഹൈദർ പറയുന്നതിങ്ങനെ: രണ്ട് മാസം മുൻപ് ബിഹാറിലെ ഭോജ്‌പൂർ നിവാസിയായ മുകേഷ് കുമാർ പാണ്ഡെ എന്ന വ്യവസായിയുടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് കവർന്ന കേസിലെ പ്രതിയാണ് സഞ്ജയ് അഗർവാൾ. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മഗധ് എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വ്യവസായിയുടെ ആഭരണങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് ഇയാൾ കവർന്നത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഞങ്ങൾ കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം പട്‌നയിലെ ഫുൽവാരി ഷെരീഫ് പ്രദേശത്തുള്ള സഞ്ജയ് അഗർവാളിന്‍റെ വീട്ടിലേക്കെത്തി. എന്നാൽ വീട്ടുവളപ്പിൽ കടന്നതോടെ ഇയാളുടെ ഭാര്യ ഞങ്ങളുടേ നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. പിന്നാലെ സഞ്ജയുടെ മകൻ വീട്ടിലെ നായയെ അഴിച്ചുവിടുകയായിരുന്നു.
അതേസമയം നായയുടെ കടിയേറ്റ് സംഘത്തിലുണ്ടായിരുന്ന നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പൊലീസ് സംഘം നായയെ കീഴ്‌പ്പെടുത്തിയ ശേഷം സഞ്ജയയെയും ഭാര്യയേയും മകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ മോഷണത്തിനും പൊലീസ് സംഘത്തെ ആക്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു.