ഹൈദരാബാദ്: ഓക്സിജന്‍റെയും മരുന്നുകളുടെയും കാര്യത്തില്‍ തെലങ്കാന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്ന് സംസ്ഥാന വ്യവസായ മന്ത്രി കെടി രാമ റാവു ഞായറാഴ്ച പറഞ്ഞു. ഓക്സിജൻ പ്രതിസന്ധി മൂലം ഉണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തുടർച്ചയായി ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സഹായത്തിന് ഗ്രീൻകോയും ചൈനയും
പ്രമുഖ പുനരുപയോഗ എനർജി കമ്പനിയായ ഗ്രീൻകോ സംഭാവന നൽകിയ 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സ്വീകരിച്ച ശേഷം മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കൂടാതെ കോൺസെൻട്രേറ്ററുകളുമായി ചൈനയിൽ നിന്ന് പ്രത്യേക വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
കൊവിഡ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങൾ കണക്കിലെടുക്കാതെ, പൊതുജന പ്രതിനിധികൾ പകർച്ചവ്യാധിയെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന രോഗികൾക്ക് ഹൈദരാബാദ് കൊവിഡ് ചികിത്സ നൽകുന്നുണ്ടെന്ന് പറഞ്ഞ കെടിആർ സംസ്ഥാനത്തിന് ഓക്സിജൻ, റെംഡെസിവിർ കുത്തിവയ്പ്പുകൾ, വാക്സിനുകൾ എന്നിവയുടെ വിതരണം വർദ്ധിപ്പിച്ചതിന് കേന്ദ്രത്തിന് നന്ദി പറഞ്ഞു. മുഖ്യമന്ത്രി കെസിആറിന്‍റെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളുമായി സമ്പൂർണ്ണ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുജന പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ മനസിലാക്കാൻ തയ്യാറാണെന്നും അടിയന്തരാവസ്ഥയിൽ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും കെടിആർ പറഞ്ഞു.
Also Read: പ്രയാഗ്‌രാജില്‍ ഗംഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ
കോര്‍പറേറ്റ് സംഘടനകളുടെ ഇടപെടല്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 1,000 ഓക്സിജൻ സംഭാവന ചെയ്യാൻ മുന്നോട്ട് വന്നതിന് ഗ്രീൻകോ ഗ്രൂപ്പിനെ കെടിആർ അഭിനന്ദിച്ചു. ആദ്യ ഘട്ടത്തിൽ 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കമ്പനി തെലങ്കാനയ്ക്ക് കൈമാറി. ചൈനയിൽ നിന്നുള്ള ഓക്സിജൻ ഗതാഗതം സുഗമമാക്കിയതിന് ഇൻഡിഗോ എയർലൈൻസിന്‍റെ മാനേജ്മെന്‍റിന് മന്ത്രി നന്ദി പറഞ്ഞു. പകർച്ചവ്യാധി സമയത്ത് സംസ്ഥാനത്തെ സഹായിക്കാൻ വിവിധ കോർപ്പറേറ്റ് സംഘടനകൾ മുന്നോട്ട് വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളോട് കൊവിഡിനെ നേരിടാൻ കൈകോർക്കണമെന്ന് അഭ്യർത്ഥിച്ചു.