വിരുദുനഗർ : തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു. പടക്കനിർമാണ ശാലയുടെ ഉടമസ്ഥനായ കറുപ്പുസാമി, ഇയാളുടെ ബന്ധുക്കളും തൊഴിലാളികളുമായ സെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരുദുനഗർ ജില്ലയിലെ സാത്തൂരിനടുത്ത് മഞ്ഞൾ ഓടൈപ്പട്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പടക്കനിർമാണ ശാലയിലാണ് സ്ഫോടനം. 50ലധികം പേർ ഇവിടെ ജോലിചെയ്തുവരികയായിരുന്നു. നാഗ്‌പൂർ ലൈസൻസുള്ള ഫാൻസി പടക്കങ്ങളാണ് പ്രധാനമായും ഇവിടെ നിർമിച്ചിരുന്നത്.
ALSO READ: പടക്ക നിർമാണ ഫാക്‌ടറിയിൽ പൊട്ടിത്തെറി; മൂന്ന് മരണം
ഉടമയായ കറുപ്പുസാമിയും ബന്ധുവായ സെന്തിൽകുമാറും ചേർന്ന് പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഇവർ ജോലി ചെയ്തിരുന്ന മുറി പൂർണമായും തകർന്നു. വെമ്പക്കോട്ടൽ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കഴിഞ്ഞയാഴ്ച പുതുവർഷ ദിനത്തിൽ തമിഴ്‌നാട് ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. ശ്രീവില്ലി- പുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേര്‍ ജോലിചെയ്യുന്ന പടക്കനിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലെന്‍ഡിങ് വിഭാഗത്തിലായിരുന്നു പൊട്ടിത്തെറി.