ഫിറോസ്‌പൂർ: പഞ്ചാബിലെ ഫിറോസ്‌പൂരില്‍ (Ferozepur) യന്ത്ര ഊഞ്ഞാൽ പൊട്ടിവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ഫിറോസ്‌പൂരിലെ ദുൽചികെ ഗ്രാമത്തിലാണ് (Dulchike Village) ഹൃദയഭേദകമായ സംഭവം (Swing Breakdown During Fair In Ferozepur- Two Children Dies). ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന മേളയിലെ യന്ത്ര ഊഞ്ഞാലാണ് പൊട്ടിവീണത്. ഊഞ്ഞാൽ പൊട്ടിവീണതോടെ കുട്ടികളുടെ കഴുത്തിൽ കയർ കുരുങ്ങിയതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
പൊട്ടിയ കയർ മൂന്ന് കുട്ടികളുടെ കഴുത്തിൽ കുടുങ്ങി. ഇതോടെ മൂവരും ഊഞ്ഞാലിൽ നിന്ന് താഴെ വീണു. ഇതില്‍ ഒരാള്‍ ഊഞ്ഞാലിന്‍റെ പ്ലാറ്റ്‌ഫോമിലാണ് വീണത്. ഈ കുട്ടിയുടെ മുകളിലൂടെ ഉഞ്ഞാല്‍ കയറിയിറങ്ങി പോയതായി ചില ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ വീണ കുട്ടി തല്‍ക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
Also Read: പൊടുന്നനെ പൊട്ടിവീണ് യന്ത്ര ഊഞ്ഞാൽ ; 16 പേർക്ക് പരിക്ക്
എന്നാല്‍ ചികിത്സയിലിരിക്കെ ഒരു കുട്ടി കൂടി മരിക്കുകയായിരുന്നു. കലുവാല സ്വദേശി ജോഗീന്ദർ സിങ്ങിന്‍റെ മകൻ അമൻദീപ് (15) ആണ് മരിച്ച കുട്ടികളിലൊരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഫിറോസ്‌പൂർ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ഊഞ്ഞാലിൽ ഇരുന്ന മറ്റ് ചില കുട്ടികൾ കൂടുതൽ സമയം ഊഞ്ഞാലാട്ടാന്‍ ആവശ്യപ്പെട്ടതില്‍ കലിപൂണ്ട് ഓപ്പറേറ്റര്‍ ഊഞ്ഞാലിന്‍റെ വേഗത വർദ്ധിപ്പിച്ചതാണ് അപകടകാരണമെന്ന് സൂചനയുണ്ട്. സംഭവത്തിന് ശേഷം ഊഞ്ഞാൽ ഓപ്പറേറ്റര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.
Also Read: വീഡിയോ: കളി കൈവിട്ടു, കറങ്ങിക്കൊണ്ടിരുന്ന ജയന്‍റ് വീല്‍ ചരിഞ്ഞ് അപകടം