ന്യൂഡല്‍ഹി: കലാ രംഗത്തെ പത്മ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി പ്രമുഖർ. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മവിഭൂഷണ്‍ അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി മകന്‍ എസ്.പി ചരൺ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി.
![posthumous Padma Vibhushan SP Balasubramaniam KS Chithra Singer Bombay Jayashri Ramnath SP Balasubramaniam എസ്.പി.ബി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മ പുരസ്കാരങ്ങള്‍ പത്മവിഭൂഷണ്‍ കെ എസ് ചിത്ര കൈതപ്രം ദാമോദരൻ നമ്പൂതിരി പത്മശ്രീ കെ എസ് ചിത്ര കെ എസ് ചിത്രക്ക് പത്മഭൂഷണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/13588825_804_13588825_1636473316240.png)
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 2020 സെപ്തംബറിലാണ് എസ്‌പിബി തന്‍റെ 74-ാം വയസില്‍ മരണമടഞ്ഞത്. മലയാളവും തമിഴും തെലുങ്കും അടക്കം രാജ്യത്തെ 16 ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.
കെഎസ് ചിത്രക്കും ബോംബ ജയശ്രീക്കും പത്മഭൂഷണ്‍
മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രക്ക് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. വിവിധ ഭാഷകളിലായി 25000ല്‍ അധികം ഗാനങ്ങളാണ് ചിത്ര ഇതുവരെ ആലപിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി, ഉറുദു എന്നീ ഇന്ത്യൻ ഭാഷകളിലും മലയ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ അടക്കം രാജ്യത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്കായി ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിൽ ഗാനങ്ങള്‍ ആലപിച്ച ഗായിക ബോംബെ ജയശ്രീയും രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ സ്വീകരിച്ചു.
കൈതപ്രത്തിന് പത്മശ്രീ
മലയാള ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. നടൻ, സംഗീതസംവിധായകൻ, കവി, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നമ്പൂതിരി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: BUS FARE: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും, മിനിമം ചാർജ് പത്ത് രൂപയിലേക്ക്