നഗാവ്: ഒന്‍പതാം വയസില്‍ കണ്ട ഒരു സ്വപ്‌നം നാല്‍പ്പതാം വയസില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ബിനോദ് ദുലു ബോറ എന്ന ചെറുപ്പക്കാരന്‍. കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്‌നം ഒരാളുടെ മനസിനെ എങ്ങനെ സ്വാധീനിച്ചു എന്നതിന്‍റെ ഉദാഹരണം കൂടിയാണിത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് ദുലു ഉറക്കത്തില്‍ ആ സ്വപ്‌നം കാണുന്നത്. അതേക്കുറിച്ച് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇങ്ങനെ..
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഒരു ആനക്കുട്ടിയുമായി ഞാന്‍ കളിക്കുന്നതായിരുന്നു ഒരു രാത്രിയില്‍ സ്വപ്‌നത്തില്‍ കണ്ടത്. കളികള്‍ക്കിടെ, ഞാന്‍ കുളത്തില്‍ വീണുപോയാല്‍ രക്ഷിക്കാനാകുമോ എന്ന് ആ ആനക്കുട്ടി എന്നോട് ചോദിച്ചു. പിറ്റേ ദിവസം ഏറെ അസ്വസ്ഥമായാണ് ഉറക്കമുണര്‍ന്നത്. എന്‍റെ സ്വപ്‌നത്തെക്കുറിച്ച് പിതാവിനോട് പറയുകയും ചെയ്‌തു.
എന്നാല്‍ ആരും അതിന് വലിയ പ്രാധാന്യമൊന്നും കൊടുത്തില്ല. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞ് ഒരു നാട്ടുകാരന്‍ വീട്ടിലേക്ക് വന്ന് കുളത്തില്‍ ഒരു ആനക്കുട്ടി വീണ് കിടക്കുന്നതായി അറിയിച്ചു. നാട്ടുകാരെല്ലാം അങ്ങോട്ടേക്ക് ഓടിയെത്തി. ആനക്കുട്ടിയെ കരകയറ്റി. ഞാന്‍ അതിനെല്ലാം സാക്ഷിയായിരുന്നു. എല്ലാവരും അതിനെ സഹായിക്കാന്‍ കൈകോര്‍ത്തത് എന്നെ ഏറെ സ്‌പര്‍ശിച്ചു' ദുലു പറഞ്ഞു.

അവിടെ നിന്നിങ്ങോട്ട് ആപത്തില്‍ പെട്ട വന്യജീവികളെ രക്ഷിക്കുക മാത്രമല്ല മൃഗങ്ങളോടും ഉരഗങ്ങളോടുമുള്ള മനുഷ്യരുടെ മനോഭാവത്തില്‍ മാറ്റം വരുത്താനുമായി ഇയാള്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ മൃഗങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ കഴിയേണ്ടത് ആവശ്യമാണെന്നും ദുലു ചൂണ്ടിക്കാട്ടുന്നു. ഏകദേശം 65 ഏക്കര്‍ സ്ഥലത്ത് ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ആനകളുടെ ഭക്ഷണത്തിനായാണ് ഇതുപയോഗിക്കുന്നത്. ഗ്രാമീണരുടെ കൃഷിയിടങ്ങളിലേക്ക് ആനകളെത്തി അവ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണിത്.
ആനകളുടെ കൂട്ടുകാരന്‍ എന്ന് അറിയപ്പെടുന്ന ദുലുവിന്‍റെ പ്രവൃത്തികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഒരു മന്‍കി ബാത്തില്‍ പരാമര്‍ശിച്ചു. ആനകള്‍ക്ക് വേണ്ടി കൃഷി നടത്തുന്ന ദുലുവിന്‍റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കാട്ടിലെ ഏറ്റവും വലിയ മൃഗമായ ആനകളെ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല ദുലുവിന്‍റെ വന്യജീവി പ്രണയം.

പലരും കൂട്ടിലടച്ച കിളികള്‍ ദുലുവിന്‍റെ വലിയ വേദനയായി. സ്വതന്ത്രരായി പാറിപ്പറക്കേണ്ട കിളികളെ ഇങ്ങനെ കൂട്ടിലടച്ചിടുന്നത് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി. തന്‍റെ പോക്കറ്റ് മണിയില്‍ നിന്ന് മിച്ചം പിടിച്ച് ഇത്തരത്തില്‍ കൂട്ടിലടച്ച കിളികളെ വാങ്ങി ആകാശത്തേക്ക് പറത്തി വിട്ടു. കൂട് തുറന്ന് പുറത്ത് വിടുന്ന കിളികള്‍ ആകാശത്ത് പാറിപ്പറക്കുന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുതിര്‍ന്നപ്പോള്‍ പലയിടങ്ങളിലും പരിക്കേറ്റ് കിടക്കുന്ന കിളികളെക്കുറിച്ചുള്ള വിവരങ്ങളുമായി ആളുകള്‍ ദുലുവിനെ തേടിയെത്തി. അതിനെയെല്ലാം അവശ്യമായ ചികിത്സ നല്‍കിയ ശേഷം പറത്തിവിടുകയാണ് ചെയ്യുന്നതെന്നും ഇദ്ദേഹം പറയുന്നു. അങ്ങനെയാണ് വന്യജീവികളുമായുള്ള തന്‍റെ അടുപ്പും വളരാന്‍ തുടങ്ങിയതെന്നും ദുലു കൂട്ടിച്ചേര്‍ത്തു.

വിഷപാമ്പുകളെ പിടിക്കാനും ആളുകള്‍ ദുലുവിന്‍റെ സഹായം തേടാന്‍ തുടങ്ങി. വര്‍ഷം തോറും നിരവധി പേര്‍ പാമ്പുകടിയേറ്റ് മരിക്കുന്നു. തുടര്‍ന്ന് ഇവയെ പിടികൂടാന്‍ തുടങ്ങി. പക്ഷേ അവയെ കൊല്ലാന്‍ പാടില്ല. കാരണം നമ്മുടെ പരിസ്ഥിതിയില്‍ വളരെ പ്രാധാന്യമുള്ള ജീവികളാണ് പാമ്പുകള്‍. അവയെ പിടികൂടി കാട്ടില്‍ വിടുകയാണ് താന്‍ ചെയ്‌തത്. പലര്‍ക്കും പാമ്പുകളുടെ പ്രാധാന്യം അറിയില്ല. എലികളുടെയും മറ്റും എണ്ണം നിയന്ത്രിക്കുന്നതില്‍ ഇവ വലിയ പങ്കാണ് വഹിക്കുന്നത്. രോഗങ്ങള്‍ പടരുന്നത് തടയുന്നതിലും അവ വലിയ പങ്ക് വഹിക്കുന്നു. പാമ്പുകളെ കണ്ടാലുടന്‍ അവയെ കൊല്ലുന്നത് തെറ്റാണെന്നും ദുലു പറയുന്നു.

കാര്യങ്ങള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. തന്‍റെ നാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇക്കാര്യങ്ങളൊക്കെ അറിയാം. അവര്‍ പാമ്പിനെ കുറിച്ച് വിവരം നല്‍കുകയും തങ്ങള്‍ അവയെ പിടികൂടി കാട്ടില്‍ വിടുകയും ചെയ്യുന്നു. ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹാഥി ബന്ധു എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് ദുലു. നാട്ടുകാരെ കൂടി കൂട്ടിയാണ് സര്‍ക്കാര്‍ ഭൂമിയില്‍ ആനകള്‍ക്ക് ഭക്ഷണത്തിനായി ഇദ്ദേഹം കൃഷി തുടങ്ങിയത്.
കാടിനും മനുഷ്യവാസമുള്ള ഇടത്തിനും ഇടയിലായാണ് ഈ കൃഷി. 2018ലാണ് ഇത് ആരംഭിച്ചത്. വിളവെടുപ്പ് കാലത്ത് ആനകളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നു. നല്ല ഓര്‍മ്മ ശക്തിയുള്ള അവ തങ്ങള്‍ക്ക് വേണ്ടിയുള്ള കൃഷി നശിപ്പിക്കുകയോ നാട്ടുകാരുടെ കൃഷിയിടത്തില്‍ ഇറങ്ങുകയോ ചെയ്യാറില്ല.
ദുലു ഇതുവരെ ആനകള്‍, പക്ഷികള്‍, വിവിധിയങ്ങളില്‍ പെട്ട പാമ്പുകള്‍ തുടങ്ങി നാലായിരത്തിലേറെ വന്യ ജീവികളെ രക്ഷിച്ചിട്ടുണ്ട്. മനുഷ്യനും വന്യജീവികളും സഹവര്‍ത്തിത്വത്തോടെ നിലകൊള്ളണമെന്നാണ് അദ്ദേഹത്തിന്‍റെ ഉപദേശം. നേരത്തെ പാമ്പുകടിയേറ്റുള്ള നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോധവത്ക്കരണത്തിന്‍റെ ഫലമായി ആളുകള്‍ ഇവയെ പിടിച്ച് കാട്ടില്‍ വിടുന്നുവെന്ന് വനം വകുപ്പുദ്യോഗസ്ഥന്‍ പ്രണാബ് കുമാര്‍ ബോറ പറഞ്ഞു. നഗാവ് ജില്ലയില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഭാര്യ മേഘ്‌ന മയൂര്‍ ഹസാരികയും ഒപ്പമുണ്ടെന്ന് ദുലു വ്യക്തമാക്കി. മേഘ്‌നയും വന്യജീവി സ്‌നേഹിയാണ്. നമ്മുടെ ജൈവവൈവിധ്യത്തെയും വന്യജീവികളെയും കുറിച്ച് അവര്‍ക്കും ആശങ്കകളുണ്ട്. ഇത്തരം ജീവികളെ രക്ഷിക്കാനായി അസമയത്ത് പോലും താന്‍ പുറത്ത് പോകുമ്പോള്‍ അവര്‍ തന്നെ തടയാറില്ല. നാട്ടുകാരും തന്നെ ഇപ്പോള്‍ ഏറെ വിശ്വസിക്കുന്നു. ഇതെല്ലാമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നു ദുലു പറഞ്ഞ് നിര്‍ത്തി.
Also Read: കടുവ സംരക്ഷണ നിയമം കാറ്റിൽ പറത്തി വ്യാപക വേട്ട... ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാതെ അധികൃതർ