മഞ്ജു വാര്യർ തടവിലാണെന്ന് പറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വീണ്ടും രംഗത്ത്. കഴിഞ്ഞ 35 ദിവസങ്ങളായി മഞ്ജു വാര്യര്‍ തടവിലാണെന്നും അവരുടെ ജീവന്‍ അപകടത്തിലാണെന്നും താന്‍ പറയുന്നു എന്നാണ് സനല്‍കുമാറിന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെ നീണ്ട കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് കൊലപാതകങ്ങളെ പനി മരണങ്ങളാക്കുന്നുവെന്നും കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ നിരന്തരം പറയുന്നുവെന്നും സനല്‍കുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ബന്ധുവായ സന്ധ്യയുടെ മരണം കൊലപാതകമാണെന്ന് മൂടിവയ്‌ക്കാന്‍ ശ്രമിച്ചതോടെയാണ് താനീ മാഫിയയെ നേരിട്ടറിഞ്ഞതെന്നും സനല്‍കുമാര്‍ വ്യക്‌തമാക്കി.
മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ കുറിച്ചും സനല്‍കുമാര്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2023 നവംബറില്‍ തിരുവനന്തപുരത്ത്, വാഹനാപകടത്തില്‍ മരിച്ച പ്രദീപിന്‍റേത് കൊലപാതകമാണെന്നും കൊലയാളികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും അന്ന് മുതല്‍ താന്‍ പറയുന്നതാണെന്നും സനല്‍കുമാര്‍ കുറിച്ചു. തെളിവുകളുടെ കൂമ്പാരമുള്ള കേസാണെങ്കിലും അത് മരണമായി മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്‌ബുക്ക് പോസറ്റിന്‍റെ പൂര്‍ണ്ണരൂപം -
"2019 മുതൽ കേരള സമൂഹത്തോട് ഞാൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന കാര്യം, ഇവിടെ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട് എന്നതായിരുന്നു. അത് കൊലപാതകങ്ങളെ പനി മരണങ്ങളാക്കി ചുരുക്കി എഴുതുന്നു എന്നതായിരുന്നു.
ഞാനത് നേരിൽ അനുഭവിച്ചറിഞ്ഞത് കാഴ്‌ച്ച ചലച്ചിത്ര വേദിയിലെ ബെഡ്ഷീറ്റ് കോഴിക്കോട് കണ്ടെത്തിയ അനാഥ പ്രേതത്തിൽ എങ്ങനെ വന്നുവെന്ന് അന്വേഷിക്കണമെന്ന് ഞാൻ അപേക്ഷ കൊടുത്തപ്പോഴാണ്. നിങ്ങൾ ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. അത് അന്വേഷിക്കപ്പെട്ടില്ല, പകരം അതേക്കുറിച്ച് അന്വേഷിക്കാനിറങ്ങിയ പ്രദീപ് കൊല്ലപ്പെടുകയും ചെയ്‌തു.
ഞാൻ ഈ മാഫിയയെ നേരിട്ടറിഞ്ഞത് സന്ധ്യയുടെ മരണം ഒരു കൊലപാതകമാണെന്നത് മൂടിവെക്കാൻ കേരള സംസ്ഥാനത്തിന്‍റെ ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും ഒത്തുചേർന്ന് നടത്തിയ നീചകൃത്യങ്ങൾ നേരിട്ട് കണ്ടപ്പോഴാണ്. അത് എന്തിനെന്ന് അന്വേഷിച്ചറിയാൻ പോയ ഞാൻ കണ്ടെത്തിയത് ഒരു അവയവ മാഫിയ ആ കൊലപാതകത്തിന് പിന്നിലുണ്ട് എന്നാണ്. ഞാൻ പറഞ്ഞതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആരും പറഞ്ഞില്ല. പകരം എനിക്കെതിരെയുള്ള കഥാപ്രസംഗങ്ങൾ കേട്ട് നിങ്ങൾ മയങ്ങി.
ഞാൻ മോശമെന്ന് നിങ്ങൾ കരുതുന്നെങ്കിൽ മോശമായിക്കോട്ടെ, പക്ഷേ ഞാൻ പറഞ്ഞതിൽ പൊതുവിൽ ബാധിക്കുന്ന പ്രശ്‌നമുണ്ടെങ്കിൽ അത് നോക്കണമെന്ന് നിങ്ങൾക്ക് തോന്നിയില്ല. പ്രദീപ് കൊല്ലപ്പെട്ടപ്പോഴും ആദ്യത്തെ മാധ്യമ വാർത്തകൾ മാധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു എന്നായിരുന്നു. പോരാളി ഷാജി പോലുള്ള ചില പേജുകളിൽ പട്ടി ചത്തു എന്നുവരെ പോസ്‌റ്റുകൾ വന്നു. എനിക്കിപ്പോഴും ഓർമ്മയുണ്ട് ഞാൻ ഏഷ്യാനെറ്റിലെ ഒരു മാധ്യമപ്രവര്‍ത്തകനെ ഫോൺ ചെയ്യുന്നത്. അതിന് ശേഷമായിരുന്നു പ്രദീപിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങൾ സംസാരിച്ചു തുടങ്ങിയത്.
ആദ്യ ദിവസങ്ങളിൽ തന്നെ ആ ചർച്ച കെട്ടടങ്ങുകയും ചെയ്‌തു. അന്നും പ്രദീപിനെ കൊന്നതാണെന്നും അതിൽ കൊലയാളികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും ഞാൻ പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ മിണ്ടിയില്ല. ഒരുപക്ഷേ ഞാനൊരു കൊള്ളരുതാത്തവൻ എന്നൊരു ഇമേജ് നന്നായി ഉറച്ചു കഴിഞ്ഞിട്ടുണ്ടാകാം. ശരി, ഞാനൊരു പ്രതിമയാണെന്ന് തന്നെ വയ്‌ക്കുക. കാര്യകാരണങ്ങൾ സഹിതം നാടിന്‍റെ അടിസ്ഥാന സുരക്ഷയെ സംബന്ധിക്കുന്ന ഒരു കാര്യം തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുകയല്ലേ.
വിചിത്രം തന്നെ.. നിങ്ങൾ ഇതൊന്നും അറിഞ്ഞില്ല എന്ന് എന്നോട് പറയരുത്, പരദൂഷണം കൊണ്ട് നേരംപോക്ക് നടത്താത്തവർ എത്ര പേർ? അപ്പോൾ ഒരു പ്രതിമയായ ഞാൻ പറയുന്നു, അല്ലയോ നഗരമേ ഇവിടെ ഒരു മാഫിയ ഉണ്ട്, അത് കൊലപാതകങ്ങളെ അപകട മരണങ്ങളും ആത്‌മഹത്യകളും പനി മരണങ്ങളും ആക്കി മാറ്റുന്നുണ്ട്.
നിങ്ങൾക്ക് മുന്നിൽ കുറേ തെളിവുകൾ നിരത്തുന്നു. ഞാൻ പ്രതിമയായിക്കോട്ടെ.. നാടിനെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്‌നമല്ലേ? അതിന്‍റെ അപകടം മനസ്സിലാകാത്ത മഹാന്‍മാരാണോ നിങ്ങൾ? എന്നാൽ ശരി, പക്ഷേ അങ്ങനെ അല്ലല്ലോ. എനിക്ക് ഒരു കാര്യം ഉറപ്പായി. സൗഹൃദം എന്നത് ഒരു മിഥ്യയാണ്. നിങ്ങൾക്ക് കാര്യം മനസ്സിലാവും. ഞാൻ പറയുന്നതിൽ സത്യമുണ്ടെന്ന് തോന്നും. പക്ഷേ നിങ്ങൾ അതിൽ തൊടേണ്ടതില്ലെന്ന് തീരുമാനിക്കും.
പരമദരിദ്രമാനസരേ, എന്നെ കുറിച്ചുള്ളവയിൽ എനിക്കെന്താണ് പറയാനുള്ളതെന്ന് നിങ്ങൾ കേൾക്കാത്ത കാലംവരെ എന്നെ മാറ്റിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നാത്തതെന്ത്? ഞാൻ പറയുന്നത് സമൂഹത്തിന്‍റെ പൊതു സുരക്ഷയെ ബാധിക്കുന്ന ഒന്നാകുമ്പോൾ പ്രത്യേകിച്ചും. ഓരോ പ്രാവശ്യവും ഞാൻ ഉന്നയിക്കുന്ന വിഷയത്തിൽ നിന്നും ശ്രദ്ധ മാറ്റാനും എന്നെ കള്ളക്കേസുകളിൽ കുടുക്കി അപമാനിക്കാനും പൊലീസ് നേരിട്ട് ഇടപെട്ടു. എന്തിന്, അതിന് പിന്നില്‍ ആര്?
ഒരു മനുഷ്യൻ ഒരു ജീവിതാവസ്ഥയിലൂടെ കടന്നു പോകുന്നത് മറ്റെല്ലാ മനുഷ്യർക്കും കൂടി വേണ്ടിയാണെന്ന് നിങ്ങൾ മനസിലാക്കണം. വരൾച്ചയിലൂടെ കടന്നുപോയ ഒരു കർഷകൻ തന്‍റെ അതിജീവനം പകർന്നു കൊടുക്കുന്നത് സമൂഹങ്ങളെ അതിജീവിപ്പിക്കും. ആയിരങ്ങൾ പിന്നെ ആ അവസ്ഥയെ അത്ര ഭീകരമായി അഭിമുഖീകരിക്കേണ്ടി വരില്ല.
ഞാൻ കടന്നുപോയ വഴികൾ കാരണം ഞാൻ ചെന്നെത്തിയ ഇടങ്ങളിൽ ഞാൻ കാണുന്നത് ഇതാ ഇവിടെ ഒരു മാഫിയ ഉണ്ട് എന്നാണ്. അത് മനുഷ്യരെ തടവിലാക്കി വിൽക്കും. അവയവങ്ങൾക്കായി മനുഷ്യരെ കൊല്ലും. കൊലപാതകം അത്ര ചീപ്പായി നടത്താൻ പറ്റുന്ന ഒരു ഏർപ്പാടായി. കൊലചെയ്യപ്പെടും എന്ന ഭീഷണിയിൽ മനുഷ്യരെ പാവകളാക്കി കാണാത്തുടലിട്ട് നടത്താമെന്നത് എത്ര ഭീകരമായ അവസ്ഥയാണ്!
തെളിവുകളുടെ കൂമ്പാരമുള്ള കേസാണെങ്കിലും അത് മരണമായി മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മരണമെന്ന് പൊലീസ് പറഞ്ഞാൽ തലകുലുക്കി സമ്മതിക്കുന്ന മാധ്യമങ്ങളും, മാധ്യമങ്ങൾ മരണമെന്ന് പറഞ്ഞാൽ തലകുലുക്കി സമ്മതിക്കുന്ന പൊതുജനങ്ങളും. ഈ രീതിയിലുള്ള പൊതുമനസ് കേരളത്തിൽ ആസൂത്രിതമായി വളർത്തി എടുത്തതാണ്. ഇതാണ് സോഷ്യൽ എഞ്ചിനിയറിംഗ്.
ഇതിന്‍റെ അപകടം എന്തെന്നാൽ ഇത് എപ്പോഴാണ് നിങ്ങൾക്ക് മുഖാമുഖം നേരിടേണ്ടി വരുന്നതെന്നറിയില്ല എന്നതാണ്. നിങ്ങൾ അതിനെ മുഖാമുഖം കാണുമ്പോഴും നിങ്ങൾക്കത് മനസിലാകില്ല എന്നതാണ്. ഊഹിക്കാൻ കഴിയാത്ത രീതിയിലാണ് അത് അവസാനം വരെ നിങ്ങളെ പിന്തുടരുക. എന്നെ മാറ്റി നിർത്തി ചിന്തിക്കൂ.
മഞ്‌ജു വാര്യർ തടവിലാണെന്ന് ഞാൻ പറഞ്ഞിട്ട് 35 ദിവസങ്ങള്‍ ആകുന്നു. അവരുടെ ജീവൻ അപകടത്തിലാണെന്ന് പറയുന്ന ശബ്‌ദരേഖ ഞാൻ പുറത്തുവിട്ടിട്ട് ഇതുവരെ മഞ്ജു വാര്യർ അത് നിഷേധിച്ചിട്ടില്ല. മഞ്ജു വാര്യർ പ്രതികരിക്കുന്നില്ല എന്നത് ആ ശബ്‌ദരേഖ ശരിയായേക്കാം എന്നല്ലേ സൂചിപ്പിക്കുന്നത്. അപ്പോൾ അവർ തടവിലാണെങ്കിൽ ആര് പറഞ്ഞു എന്നതാണോ പരിഗണന വിഷയം. എന്തുകൊണ്ട് മഞ്ജു വാര്യർ പ്രതികരിക്കുന്നില്ല എന്നതിന് മഞ്ജു വാര്യർ സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നു എന്നതാണോ മറുപടി?
അപ്പോൾ മഞ്ജു വാര്യർ സർക്കാരിന്‍റെ തടവിലാണെന്നാണോ അതിന്‍റെ അർത്ഥം? അല്ലെങ്കിൽ സർക്കാർ ഇതൊന്നും ഇതുവരെ അറിഞ്ഞില്ലെന്നാണോ? ഒരു വ്യക്‌തിയുടെ ജീവിതം എന്ന് മാറ്റി നിർത്താവുന്നതാണോ ഇതെന്ന് നിങ്ങൾ ചിന്തിക്കുക. നിങ്ങൾ എന്ന് ഞാനുദ്ദേശിക്കുന്നത് ഇപ്പോൾ എടുക്കുന്ന നിലപാടുകൊണ്ട് സമൂഹത്തിന്‍റെ നാളെ എങ്ങനെ രൂപീകൃതമാവും എന്ന് തീരുമാനിക്കാൻ കഴിയുന്ന നിങ്ങൾ.
ഈ അപകടം ചൂണ്ടികാട്ടിക്കൊണ്ട് ഞാൻ ഏതാണ്ട് മൂന്നു വർഷം മുമ്പ് രാഷ്ട്രപതിക്ക് ഒരു കത്തയച്ചിരുന്നു. എനിക്ക് പട്ടും വളയും കിട്ടാനല്ല. എനിക്ക് ഭ്രാന്തായത് കൊണ്ട്. പക്ഷേ സുഹൃത്തുക്കളെ, നിങ്ങൾ ഇപ്പോൾ കണ്‍മുന്നിലുള്ള ഈ മാഫിയയെ കണ്ടില്ലെന്ന് നടിച്ചാൽ നാടിന്‍റെ ഭാവി ഇരുളടഞ്ഞതാവും" -സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു.