ന്യൂഡല്‍ഹി : ഗുലാം നബി ആസാദുമായി കൂടിക്കാഴ്‌ച നടത്തി ദിവസങ്ങള്‍ക്കുള്ളില്‍, ജി 23 സംഘത്തിലെ മറ്റ് നേതാക്കളുമായി ചർച്ച നടത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആനന്ദ് ശർമ, മനീഷ് തിവാരി, വിവേക് തൻഖ എന്നിവരാണ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത്. കെ.സി വേണുഗോപാലും ദിഗ് വിജയ് സിങും പിന്നീട് ഇവർക്കൊപ്പം ചേര്‍ന്നു.
വരും ദിവസങ്ങളിൽ ജി 23 സംഘത്തിലെ മറ്റ് നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം. മാർച്ച് 16ന് ഗുലാം നബി ആസാദിന്‍റെ വസതിയിൽ ജി 23 നേതാക്കളുടെ ഒരു യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധി ജി 23 നേതാക്കളുമായി രണ്ട് വട്ടം കൂടിക്കാഴ്‌ച നടത്തി.
Also read: വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നോട്ടിസ്, എത്താനാവില്ലെന്ന് നടന്‍
നേതൃത്വവും വിമത നേതാക്കളും തമ്മിലുള്ള ഭിന്നതകൾ പരിഹരിയ്ക്കുന്നതിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ നെഹ്‌റു കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്ന് ജി 23 നേതാവായ കപില്‍ സിബല്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരണമെന്നാണ് ആവശ്യപ്പെട്ടത്.