മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ശിവസേന നേതാവും നടിയുമായ ദീപാലി സെയ്‌ദ്. രണ്ട് ദിവസങ്ങൾ ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുമെന്നും ഇരുവരും തമ്മിലുള്ള അനുരഞ്‌ജന ചർച്ചയ്‌ക്ക് ബിജെപി മധ്യസ്ഥത വഹിക്കുമെന്നും ദീപാലി ട്വിറ്ററിൽ കുറിച്ചു.
"ശിവസൈനികരുടെ വികാരം മാനിച്ച് ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആദ്യമായി ചർച്ച നടത്തുമെന്ന് അറിയുന്നത് സന്തോഷമുള്ള കാര്യമാണ്", എന്നായിരുന്നു ദീപാലി ട്വീറ്റ് ചെയ്‌തത്. ചർച്ചയ്‌ക്ക് മധ്യസ്ഥത വഹിക്കാൻ തയാറായ ബിജെപി നേതാക്കൾക്ക് നന്ദി പറയുന്നുവെന്നും ദീപാലി പറഞ്ഞു.
![Shiv Sena leader Dipali Syed tweet Eknath Shinde uddhav Thackeray meeting താക്കറെ ഷിൻഡെ കൂടിക്കാഴ്‌ച ശിവസേന നേതാവ് ദീപാലി സെയ്‌ദ് ട്വീറ്റ് ഏക്‌നാഥ് ഷിൻഡെ ഉദ്ദവ് താക്കറെ ചർച്ച](https://etvbharatimages.akamaized.net/etvbharat/prod-images/mh-mum-deepali-sayyed-on-uddhav-and-shinde-tweet-7209781_17072022084046_1707f_1658027446_525.jpg)
താക്കറെയും ഷിൻഡെയും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ സമയവും സ്ഥലവും ദീപാലി വെളിപ്പെടുത്തിയിട്ടില്ല. ആദിത്യ താക്കറെ ഉൾപ്പെടെ ശിവസേനയുടെ 50 എംഎൽഎമാർ മന്ത്രിസഭയിലേക്ക് എത്തും. ഉദ്ധവ് താക്കറെയും ഷിൻഡെയും ഒന്നിക്കണം. ശിവസേന ഒരു ഗ്രൂപ്പല്ല, ഹിന്ദുത്വയുടെ കോട്ടയാണ്. അതിന്‍റെ കാവി എപ്പോഴും ദൗലയിൽ അലയടിക്കുമെന്നും ദീപാലി ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്‌ച(16.07.2022) രാത്രിയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ചയെ കുറിച്ച് ദീപാലി ട്വിറ്ററിൽ കുറിച്ചത്. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ പുതിയ വഴിത്തിരിവുകൾക്കാവും ഇരുവരുടെയും കൂടിക്കാഴ്‌ച വഴിയൊരുക്കുക.