ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (2024 Lok Sabha Elections) പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ശശി തരൂർ എംപിയുടെ പരാമർശത്തെ തള്ളി മറ്റ് കോൺഗ്രസ് നേതാക്കള്‍ രംഗത്ത് (Tharoors Statement on PM Nominee- Other Congress Leaders Replied). തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി (INDIA Alliance) വിജയിച്ചാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ (Mallikarjun Kharge) മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോ (Rahul Gandhi) പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നായിരുന്നു തരൂരിന്‍റ പരാമർശം. തരൂരിന്‍റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ചേർന്നാകും തീരുമാനിക്കുക എന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ അവിനാഷ് പാണ്ഡെ (Avinash Pandey) ഇടിവി ഭാരതിനോട് പറഞ്ഞു.
"തരൂർ ഒരു പ്രവർത്തക സമിതി അംഗമാണ്, അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിച്ചാൽ, ശേഷം ഇന്ത്യ മുന്നണിയിലുള്ള പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് രാഹുലും ഖാർഗെയും പറഞ്ഞത്. ഞങ്ങൾ ഒരുമിച്ചിരുന്ന് പ്രശ്‌നം പരിഹരിക്കും.” അവിനാഷ് പാണ്ഡെ പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുക എന്നതിലാണ് ഇന്ത്യ സഖ്യത്തിന്‍റെ ശ്രദ്ധ. ബിജെപിയെ പരാജയപ്പെടുത്താനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചിരിക്കുന്നത്. തൊഴിലില്ലായ്‌മ, വിലക്കയറ്റം, സാമൂഹിക ഐക്യം, ഭരണഘടന സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം, ജാതി സെൻസസ് തുടങ്ങിയ ജനങ്ങളുടെ വിഷയങ്ങളിലാണ് സഖ്യം ഊന്നൽ നൽകുന്നത്. ഇവയാണ് യഥാർത്ഥ പ്രശ്‌നങ്ങളും ഞങ്ങളുടെ മുൻഗണനയും, മറിച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല. ഈ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ബിജെപി. വിവിധ വിഭാഗക്കാരുടെ വ്യാപ്‌തി മനസ്സിലാക്കി സാമൂഹിക ക്ഷേമ നയങ്ങൾ രൂപപ്പെടുത്താൻ ജാതി സെൻസസ് ഭാവി സർക്കാരിനെ പ്രാപ്‌തമാക്കുമെന്നും പാണ്ഡെ പറഞ്ഞു.
സഖ്യത്തിലുള്ള മറ്റ് പ്രശ്‌നങ്ങളെ സംബന്ധിച്ച് ഇന്ത്യ മുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റി കൂടിയാലോചനകൾ നടത്തിയ ശേഷം അവ പരിഹരിക്കും. തരൂർ ഈ പരാമർശം നടത്തിയ സന്ദർഭത്തെക്കുറിച്ച് തനിക്ക് അറിയില്ല. എന്നാൽ ചിലപ്പോഴൊക്കെ നേതാക്കൾ കാണികളെ പ്രീതിപ്പെടുത്താൻ ചില അഭിപ്രായങ്ങൾ പറയാറുണ്ടെന്നും അവിനാഷ് പാണ്ഡെ കൂട്ടിച്ചേർത്തു.
അതേസമയം ഇടിവി ഭാരതിനോട് പ്രതികരിച്ച കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ ചാർജ് സുപ്രിയ ശ്രീനേറ്റ്, ശശി തരൂർ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് എന്തും പറയാമെന്നും അഭിപ്രായപ്പെട്ടു. "ശശി തരൂർ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് എന്തും പറയാം. പക്ഷെ 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുൻപ് ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നതല്ല പ്രശ്‌നം, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളെ ആര് പരാജയപ്പെടുത്തും, കത്തുന്ന മണിപ്പൂരിനെ ആര് രക്ഷിക്കും, അദാനിക്കെതിരെ ആര് അന്വേഷിക്കും, ആരു ബിജെപിയെ പരാജയപ്പെടുത്തും എന്നതെല്ലാമാണ് വിഷയം.” സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.