കൊൽക്കത്ത: ഇരകളെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന തന്ത്രമായ സെക്‌സ്റ്റോർഷൻ കേസുകൾ ബംഗാളിൽ വർധിക്കുന്നതായി കണ്ടെത്തൽ. വ്യക്തികളുടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക ദുരുപയോഗം ചെയ്യുന്നതോ പണം നേടുന്നതോ ആയ കുറ്റകൃത്യമാണ് സെക്‌സ്റ്റോർഷൻ. സെക്‌സ്റ്റോർഷനിൽ അകപ്പെട്ടുപോകുന്ന പലരും തങ്ങൾക്കുണ്ടാകുന്ന നാണക്കേടും അപകീർത്തിയും ഒഴിവാക്കാൻ പലപ്പോഴും അവ വെളിപ്പാടുത്താതെയും പണം നൽകി തലയൂരുകയുമാണ് പതിവ്.
ഒരു മാസം മുമ്പാണ് ഹൂഗ്ലിയിലെ ഒരു സി.പി.എം നേതാവ് ഇത്തരത്തിൽ സെക്‌സ്റ്റോർഷൻ കെണിയിൽ വീണുപോയെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നത്. സ്‌കൂൾ-കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സാധാരണക്കാരും പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെട്ടുപോകാറുണ്ട്. അടിക്കടിയുണ്ടാകുന്ന ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.
ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ അധികവും നടക്കാറുള്ളതെന്ന് സൈബർ വിദഗ്‌ധനും എത്തിക്കൽ ഹാക്കറുമായ മുഹമ്മദ് റെസ അഹമ്മദ് ഇടിവി ഭാരതിനോട് പറഞ്ഞു. സെക്‌സ്റ്റോർഷൻ സന്ദർഭങ്ങളിൽ, വീഡിയോ കോളിങ്ങിലൂടെയാകും പലപ്പോഴും കുറ്റകൃത്യം നടത്തുന്നവർ ഇരയുടെ വിശ്വാസം നേടിയെടുക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
ALSO READ: കോഴിക്കോട് പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി ; സംഘത്തിലെ ഒരാള്‍ പിടിയില്‍
വീഡിയോ കോളിലേക്ക് വന്നുകഴിഞ്ഞാൽ ആ വ്യക്തിയോട് നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്നതാണ് ഇത്തരക്കാരുടെ രീതി. അതിനു സമ്മതിച്ചാൽ അടുത്തത് എന്താണ് ഊഹിക്കുന്നതിനുമുമ്പ് തന്നെ വീഡിയോകോളിന്‍റെ സ്ക്രീൻഷോട്ടുകൾ എടുക്കുകയും തുടർന്ന് അവയുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഇത്തരം കെണികളിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വീണുപോകാറുണ്ടെന്നും അദ്ദേഹം പറയുന്നു. സെക്‌സ്റ്റോർഷൻ തടയുന്നതിനുള്ള ആദ്യപടി അപരിചിതരുമായുള്ള വീഡിയോ കോളുകൾ ഒഴിവാക്കുക എന്നതുതന്നെയാണ്. എത്ര അടുപ്പമുള്ള വ്യക്തികളാണെങ്കിലും പങ്കാളികൾക്കാണെങ്കിൽ പോലും സമൂഹമാധ്യമങ്ങൾ വഴി സ്വകാര്യചിത്രങ്ങൾ അയക്കരുതെന്നും സൈബർ വിദഗ്‌ധൻ ഓർമിപ്പിക്കുന്നു. ഒരുപക്ഷെ ഇത്തരം സൈബർ ക്രിമിനലുകളുടെ കെണിയിൽ അകപ്പെട്ടാൽ ഉടൻ തന്നെ പൊലീസ് സഹായം തേടണമെന്നും മുഹമ്മദ് റെസ അറിയിച്ചു.