ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ റിക്രൂട്ട്‌മെന്‍റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവധി എടുത്തതിനെ തുടര്‍ന്ന് ശനിയാഴ്‌ച(ജൂലൈ 2) ഇന്‍ഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും വൈകി. ഇന്‍ഡിഗോയുടെ വലിയൊരു വിഭാഗം ക്യാബിന്‍ ക്രൂ അംഗങ്ങളും ശനിയാഴ്‌ച അവധിയായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിക്കുകയാണെന്ന് ഡിജിസിഐ തലവന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്‍റിന്‍റെ രണ്ടാം ഘട്ടമാണ് ശനിയാഴ്‌ച നടന്നത്. ഇന്‍ഡിഗോയുടെ ഭൂരിഭാഗം ക്യാബിന്‍ ക്രൂ അംഗങ്ങളും സിക്ക് ലീവെടുത്ത് റിക്രൂട്ട്‌മെന്‍റിന് പോയതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ പ്രതികരിച്ചിട്ടില്ല.
വൈകി സര്‍വീസ് നടത്തിയ വിമാനക്കമ്പനികള്‍: രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനികളില്‍ ഒന്നായ ഇന്‍ഡിഗോ പ്രതിദിനം ഏകദേശം 1,600 വിമാന സർവീസുകളാണ് നടത്തുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം, ശനിയാഴ്‌ച ഇന്‍ഡിഗോയുടെ 45.2 ശതമാനം ആഭ്യന്തര വിമാനങ്ങളാണ് കൃത്യസമയത്ത് സര്‍വീസ് നടത്തിയത്. മറ്റ് എയര്‍ലൈന്‍ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഡിഗോ വളരെ പിന്നിലാണ്.
എയര്‍ ഇന്ത്യയുടെ 77.1 ശതമാനവും സ്‌പൈസ് ജെറ്റിന്‍റെ 80.04 ശതമാനം വിമാനങ്ങളുമാണ് ശനിയാഴ്‌ച കൃത്യ സമയത്ത് സര്‍വീസ് നടത്തിയത്. വിസ്‌താര, ഗോ ഫസ്റ്റ് എന്നീ എയര്‍ലൈന്‍ കമ്പനികള്‍ യഥാക്രമം 86.3, 88 ശതമാനം സർവീസുകളും കൃത്യസമയത്ത് നടത്തി. എയര്‍ ഏഷ്യ ഇന്ത്യയാണ് കൃത്യസമയത്ത് സര്‍വീസ് നടത്തിയവരില്‍ മുന്‍പില്‍.
എയര്‍ ഏഷ്യ ഇന്ത്യയുടെ 92.3 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് തന്നെ സര്‍വീസ് നടത്തിയിരുന്നു. ഈ വര്‍ഷം ജനുവരി 27നാണ് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന്‍റെയും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് എയര്‍ ഇന്ത്യ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ് നടത്തുന്നത്.