ബെംഗളൂരു : മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ സി.എം ഇബ്രാഹിം പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. ബെംഗളൂരുവിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്.
ആത്മാഭിമാനത്തിന് വേണ്ടിയാണ് താൻ രാജിവച്ചത്. കോൺഗ്രസിൽ ആത്മാഭിമാനത്തിന് ഇടമില്ല. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുമായും കുമാരസ്വാമിയുമായും ചർച്ച നടത്തി അടുത്ത നീക്കം തീരുമാനിക്കുമെന്നും ഇബ്രാഹിം പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ തനിക്കൊപ്പമുണ്ട്. മാർച്ച് 20ന് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
![Senior Karnataka Congress leader CM Ibrahim resigns CM Ibrahim Karnataka Congress MLC says resignation due to self respect CM Ibrahim says cannot speak to Sonia and Rahul Gandhi directly സി.എം ഇബ്രാഹിം രാജി സിഎം ഇബ്രാഹിം കോൺഗ്രസ് രാജി സിഎം ഇബ്രാഹിം ജെഡിഎസ്](https://etvbharatimages.akamaized.net/etvbharat/prod-images/14714871_ibrahimresignation.jpg)
Also Read: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അജണ്ട
ജൂണിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കും. കഴിഞ്ഞ 70 വർഷത്തിനിടെ ഒരു മുസ്ലിമിനെ കെപിസിസി പ്രസിഡന്‍റാക്കുകയോ ഏതെങ്കിലും ബോർഡിൽ നിയമിക്കുകയോ ചെയ്‌തിട്ടില്ലെന്നും 70 വർഷമായി കോൺഗ്രസിൽ നല്ലൊരു മന്ത്രിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്ക് 12 തവണ കത്തെഴുതിയിട്ടുണ്ട്. കർണാടകയിൽ മുസ്ലിങ്ങൾക്ക് വികസനം കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടിയുടെ പ്രവർത്തനവും വികസനവും സംബന്ധിച്ച് താൻ അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴെല്ലാം ശരിയായ പ്രതികരണം ലഭിച്ചിട്ടില്ല. മുതിർന്ന നേതാവായിരുന്നിട്ടും ഇതുവരെ സോണിയ ഗാന്ധിയോടോ രാഹുൽ ഗാന്ധിയോടോ സംസാരിക്കാൻ സാധിച്ചിട്ടില്ല. ജെഡിഎസിലേക്ക് പോയാൽ കർണാടകയിൽ അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ഇബ്രാഹിം പറഞ്ഞു.