കട്ടക്ക് : ഒഡിഷയിലെ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷ പാസായ വിദ്യാര്‍ഥികളാകെ ഇപ്പോള്‍ അമ്പരപ്പിലാണ്. പരീക്ഷ ജയിച്ച ഒരു സ്‌കൂളിലെ 69 വിദ്യാർഥികൾക്ക് ഒരേ ഫോട്ടോയുള്ള മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. കട്ടക്ക് ജില്ലയിലെ നിഷിന്തകോഹിലി ബ്ലോക്കിലെ ഒരു സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഒരേ ഫോട്ടോയുള്ള മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
ബിഹാറിലെ ലളിത് നാരായണ്‍ മിഥില സര്‍വകലാശാലയില്‍ ബിഎ ഓണേഴ്‌സ് പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി മോദിയുടേയും അമിതാഭ് ബച്ചന്‍റേയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതിന് പിറകേയാണ് ഒഡിഷയിലും ഈ മറിമായം. ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്ന ഈ സമയത്ത്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകളിൽ അപരന്‍റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ വിദ്യാർഥികളുടെ ഭാവിയും തുടര്‍ പഠനവുമൊക്കെ ആശങ്കയിലാണ്.
തെറ്റായ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ അധികൃതർ സ്വീകരിക്കാത്തതിനാൽ പ്ലസ് ടു പ്രവേശന നടപടികളിൽ തടസം നേരിടുന്നതായി വിദ്യാർഥികൾ ആരോപിച്ചു. സംഗ്രഹ മൂല്യനിർണയത്തിനുള്ള ഹോള്‍ ടിക്കറ്റ് ലഭിച്ചപ്പോഴാണ് വിദ്യാർഥികൾ ആദ്യം പിഴവ് കണ്ടെത്തിയത്. ഇക്കാര്യം അവര്‍ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാമത്തെ സംഗ്രഹ മൂല്യനിർണയത്തിൽ ഇത് തിരുത്തുമെന്ന് സ്‌കൂൾ അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.
'എന്നാൽ രണ്ടാം മൂല്യനിര്‍ണയത്തിനുള്ള അഡ്‌മിറ്റ് കാർഡിലും ഇതേ പിശക് കണ്ടെത്തി. ഇത്തവണ അഡ്‌മിറ്റ് കാർഡിൽ ഫോട്ടോ പതിക്കാൻ സ്‌കൂൾ അധികൃതർ പറഞ്ഞു. പരീക്ഷ എഴുതാൻ അനുവദിച്ചു. ഇപ്പോൾ ഞങ്ങൾ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ പോയപ്പോൾ എല്ലാവരുടേതിലും ഒരേ ഫോട്ടോയാണ് അച്ചടിച്ചിരിക്കുന്നത്' - വിദ്യാർഥികൾ പറഞ്ഞു.
എന്നാല്‍ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകളിൽ അപരന്‍റെ ഫോട്ടോ അച്ചടിച്ച് വന്നത് വലിയ സംഭവമല്ലെന്നാണ് ഒഡിഷ സെക്കന്‍ഡറി എജ്യുക്കേഷൻ ബോര്‍ഡ് നിലപാടെടുത്തിരിക്കുന്നത്. 'അത്തരം പരാതികളൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പ്ലസ് ടു പ്രവേശനത്തിന്, ഡാറ്റ മാത്രമേ ആവശ്യമുള്ളൂ.
സര്‍ട്ടിഫിക്കറ്റിലെ ഫോട്ടോ മാറിയിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് പരിഹരിക്കും. 6 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലാകെ കുഴപ്പമാണെന്ന് പ്രചരിപ്പിക്കുന്നത് അവാസ്‌തവമാണ്. സാങ്കേതിക പ്രശ്‌നങ്ങൾ മൂലമുണ്ടായ കുറവുകള്‍ ഉടന്‍ പരിഹരിക്കും.' ബിഎസ്ഇ, വൈസ് പ്രസിഡന്‍റ് നിഹാർ രഞ്ജൻ മൊഹന്തി പറഞ്ഞു.
ഹോൾ ടിക്കറ്റിൽ മോദി : ലളിത് നാരായൺ മിഥില സർവകലാശാലയിലെ ബിഎ-പാർട്ട് II പരീക്ഷയെഴുതുന്ന വിദ്യാർഥിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഹോൾ ടിക്കറ്റ് ലഭിച്ചത് വിവാദമായിരുന്നു. ഹോൾ ടിക്കറ്റിൽ വിദ്യാർഥിനിയുടെ ചിത്രത്തിന്‍റെ സ്ഥാനത്താണ് മോദിയുടെ ഫോട്ടോയുള്ളത്.
ലളിത് നാരായൺ മിഥില സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ബെഗുസരായ് ഗണേഷ് ദത്ത് കോളജിലെ വിദ്യാർഥിയായ ആജ്‌ഹുൽ കുമാരിക്കാണ് മോദിയുടെ ചിത്രമുള്ള ഹാൾ ടിക്കറ്റ് ലഭിച്ചത്. പരീക്ഷയ്‌ക്ക് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിൽ തെറ്റായ ഹോൾടിക്കറ്റ് ലഭിച്ചത്
അതേസമയം സർവകലാശാലയിൽ ഇത് സ്ഥിരം സംഭവമാണെന്നും ഇതിന് മുൻപും ഇത്തരത്തിലുള്ള തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. നേരത്തെ 2022ലും സർവകലാശാലയുടെ ഹോൾ ടിക്കറ്റിൽ വിദ്യാർഥികളുടെ ഫോട്ടോയുടെ സ്ഥാനത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി, എം എസ് ധോണി, ബിഹാർ ഗവർണർ ഫഗു ചൗഹാൻ എന്നിവരുടെ ചിത്രങ്ങൾ അച്ചടിച്ച് വന്നിരുന്നു.