ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സൂപ്പർടെക് കമ്പനി ചട്ടലംഘിച്ച് നിർമിച്ച 40 നിലകൾ വീതമുള്ള ഇരട്ട ടവറുകൾ പൊളിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 28 വരെ നീട്ടി സുപ്രീം കോടതി. ഇരട്ട ഗോപുരങ്ങൾ പൊളിക്കുന്നതിനായി നിയോഗിച്ച എഡിഫൈസ് എഞ്ചിനീറിങ് ഏജൻസി സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മൂന്നുമാസം കൂടി നീട്ടി നൽകിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്‌ച (മെയ് 17) ഉത്തരവിട്ടത്.
നിയമവിരുദ്ധമായി നിർമിച്ച ടവറുകൾ പൊളിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ഈ വർഷം മെയ് 22 ആയിരുന്നു. ഇതിനു മുന്നോടിയായി എഡിഫൈസ് എഞ്ചിനീറിങ് നടത്തിയ പരീക്ഷണ സ്‌ഫോടനത്തിൽ, ടവറുകളുടെ ഘടന പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പൊളിക്കുന്നതിന് സമയപരിധി വേണ്ടിവരുമെന്ന് കാണിച്ച് സൂപ്പർടെക്കിനായി ഇടക്കാല റെസല്യൂഷൻ പ്രൊഫഷണൽ (ഐആർപി) സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
അപേക്ഷയെ പിന്തുണച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ, പൊളിക്കൽ നടപടിക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഏജൻസി സിബിആർഐ (സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) പോലും സമയം നീട്ടുന്നതിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. പൊളിക്കുന്നതിന് സമയപരിധി നീട്ടിനൽകിയ ബെഞ്ച്, പൊളിക്കൽ നടപടിയുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
സൂപ്പർടെക്കിന്‍റെ രണ്ട് ടവറുകൾക്കുമായി യഥാക്രമം 2009ലും 2012ലുമാണ് നോയിഡ അതോറിറ്റി അനുമതി നൽകിയത്. കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ടവറുകൾ നിർമിച്ചത്. അകലത്തിന്‍റെ പ്രശ്‌നം മറികടക്കാനായി ടവർ ഒന്ന്, ടവർ 16, ടവർ 17 എന്നിവ ഒരേ ബ്ലോക്കിലെ ഒരേ കെട്ടിട ക്ലസ്റ്ററിൽ വരുന്നതാണെന്ന് വരുത്തിത്തീർക്കാനും കമ്പനി ശ്രമിച്ചിരുന്നു. ടവറുകളുടെ നിർമാണത്തിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.