ബെംഗളൂരു: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ. ബെംഗളൂരുവിൽ നിലവിലെ സാഹചര്യത്തിൽ കർശന നടപടികൾ ആവശ്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗൺ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. നാളെ ചേരുന്ന സർവകക്ഷി യോഗത്തിൽ നിർണായക തീരുമാനം ഉണ്ടായേക്കുമെന്നും കെ സുധാകർ പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരുവിൽ മാത്രമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. അന്തിമ തീരുമാനം കൂടിയാലോചനയ്ക്ക് ശേഷം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കർണാടകയ്ക്ക് 300 മെട്രിക് ടൺ ഓക്‌സിജൻ കേന്ദ്രസർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഇതുകൂടാതെ പ്രമുഖ കമ്പനിയായ ജെഎസ്‌ഡബ്ല്യുവിൽ നിന്ന് ഓക്‌സിജൻ വിതരണം സംബന്ധിച്ച് കരാറിലേർപ്പെടാൻ ഏകദേശ ധാരണയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെദ്യൂരപ്പ കൊവിഡ് ചികിത്സയിലായതിനാൽ റവന്യൂ മന്ത്രി ആർ അശോക സര്‍വകക്ഷി യോഗത്തിൽ അധ്യക്ഷത വഹിക്കും.