ബെംഗളൂരു : കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് പൂർത്തിയായിരിക്കെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ ആരോപണവുമായി മുൻ മന്ത്രിയും ബിജെപി സ്ഥനാർഥിയുമായ രമേഷ് ജാർക്കിഹോളി. മത്സരത്തിൽ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം തനിക്കെതിരെ സിഡി പുറത്തുവിടുമെന്നും ഡി കെ ശിവകുമാർ ഭീഷണിപ്പെടുത്തിയതായി രമേഷ് ആരോപിച്ചു.
'ഞാൻ ശക്തനാണ്. ഒരു സിഡിയെയും ഞാൻ ഭയപ്പെടുന്നില്ല. അതിനാല്‍ തന്നെ മത്സരരംഗത്തുനിന്ന് പിന്‍മാറേണ്ടതുമില്ല. വരാനിരിക്കുന്ന മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ശിവകുമാറിനെതിരെ നടപടിയെടുക്കാനും കേസ് സിബിഐക്ക് കൈമാറാനുമാണ് ആവശ്യപ്പെടുന്നത്' - മുൻ മന്ത്രി പറഞ്ഞു.
ഒരു ദിവസം അർധരാത്രി 12:30 നാണ് തനിക്ക് ശിവകുമാറിന്‍റെ ഭീഷണി കോൾ വരുന്നത്. എവിടെ നിന്നാണ് കോൾ വന്നത് എന്ന വിവരം പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. ശിവകുമാർ ആദ്യം ആ വിഷകന്യയുടെ (ഒരു വനിത കോണ്‍ഗ്രസ് എംഎല്‍എ) കൈകളിൽ നിന്ന് രക്ഷപ്പെടണം എന്നുമായിരുന്നു രമേഷിന്‍റെ ആരോപണം.
ബിജെപി ഹൈക്കമാൻഡിന് തന്നെ ഇഷ്‌ടമാണെന്ന് അറിയാവുന്നത് കൊണ്ടാണ് ശിവകുമാർ തന്നെ വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 2021 മാർച്ച് മൂന്നിന് രമേഷ് ജാർക്കിഹോളിക്കെതിരെ ഒരു യുവതി ലൈംഗികാതിക്രമം ആരോപിച്ചിരുന്നു. ഇതേതുടർന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. വിട്ടുവീഴ്‌ച ചെയ്യണമെന്ന് യുവതിയോട് മന്ത്രി ആവശ്യപ്പെടുന്ന വീഡിയോയും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
ജാർക്കിഹോളിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകന്‍ കല്ലഹള്ളി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍ രമേഷ് ജാര്‍ക്കിഹോളി എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ലൈംഗികാരോപണ കേസിൽ തനിക്കെതിരെ ഡികെ ശിവകുമാര്‍ ഗൂഢാലോചന നടത്തിയെന്നും സിഡികൾ വ്യാജമാണെന്നും രമേഷ് അടുത്തിടെ വീണ്ടും പറഞ്ഞിരുന്നു.
കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2,615 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 42,48,028 പേര്‍ പുതിയ വോട്ടർമാരാണ്.