ഛത്തീസ്‌ഗഡ് : രാഹുല്‍ ഗാന്ധിക്കെതിരായി വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്‌ജന്‍ ഒളിവിലെന്ന് റായ്‌പൂര്‍ പൊലീസ്. അവതാരകനോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്ന നോട്ടിസ് ഛത്തീസ്‌ഗഡ് പൊലീസ് ചാനല്‍ ഓഫിസിന് മുന്നില്‍ പതിപ്പിച്ചു. ജൂലൈ 12-ന്, റായ്‌പൂര്‍ സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷനില്‍ രോഹിത് രഞ്‌ജനോട് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ചാനലിന്‍റെ നിര്‍മാതാക്കള്‍ക്കോ, അധികൃതര്‍ക്കോ നോട്ടിസ് കൈമാറാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നോട്ടിസ് ചാനലിന്‍റെ പുറത്ത് പതിപ്പിച്ചതെന്ന് റായ്‌പൂര്‍ സിഎസ്‌പി ഉദയൻ ബെഹാർ പറഞ്ഞു.
വിവാദമായ പരിപാടിയിലുപയോഗിച്ച വീഡിയോ ക്ലിപ്പ് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ചിരുന്നെങ്കിലും ഛത്തീസ്‌ഗഡ് പൊലീസിന് ഇതേക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രോഹിത് രഞ്‌ജനെ കസ്‌റ്റഡിയിലെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇന്ദിരാപുരം പൊലീസിനെതിരെ റായ്‌പൂരില്‍ നിന്നുള്ള അന്വേഷണ സംഘം ഗാസിയാബാദ് എസ്.പിയ്‌ക്ക് പരാതി നല്‍കി. ഇന്ദിരാപുരം പൊലീസ് രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുത്ത് രക്ഷപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റായ്‌പൂര്‍ അന്വേഷണ സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
രാഹുല്‍ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ജൂലൈ 5-നാണ് റായ്‌പൂര്‍ പൊലീസ് സംഘം സിഎസ്‌പി ഉദയൻ ബെഹറിന്‍റെ നേതൃത്വത്തിൽ ഗാസിയാബാദിലെത്തിയത്. എന്നാല്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശ് പൊലീസ് ചാനല്‍ അവതാരകനെ കസ്‌റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍, കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രോഹിത് രഞ്ജനെതിരെ ഛത്തീസ്‌ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. വയനാട്ടില്‍ എം പി ഓഫിസിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവനയാണ് ടിവി പരിപാടിക്കിടെ ഉദയ്‌പൂര്‍ കൊലപാതകവുമായി ബന്ധപ്പെടുത്തി രോഹിത് രഞ്ജന്‍ അവതരിപ്പിച്ചത്.
ഓഫിസ് തകര്‍ത്തത് കുട്ടികളാണ്, അവരോട് ദേഷ്യമില്ലെന്നായിരുന്നു വയനാട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ ഈ പ്രസംഗത്തിന്‍റെ വീഡിയോ എഡിറ്റ് ചെയ്‌ത്, ഉദയ്‌പൂരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കണമെന്ന് രാഹുൽ ഗാന്ധി പറയുന്നതായാണ് സീ ന്യൂസിലൂടെ സംപ്രേഷണം ചെയ്‌തത്.