ധർമ്മശാല (ഹിമാചൽ പ്രദേശ്) : ശനിയാഴ്ച ലോകകപ്പ് മത്സരത്തിന് വേദിയാകാനിരിക്കുന്ന ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള ചുവരിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കണ്ടെത്തി (Pro Khalistan Slogans in Dharamshala Ahead of World Cup Matches). ധർമ്മശാലയിലെ ജലസേചന വകുപ്പ് കെട്ടിടത്തിൻ്റെ മതിലിലാണ് ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പൊലീസ് പെട്ടെന്നുതന്നെ മതിലിൽ പുതിയ പെയിന്‍റടിച്ചു.
ധർമ്മശാല സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സംഭവം നടന്നതെന്ന് കാന്‍ഗ്രയിലെ പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി ഭിത്തിയില്‍ പുതിയ പെയിന്‍റടിച്ച് എഴുത്ത് മായ്ച്ചുകളഞ്ഞെന്നും പ്രതികളെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഓഫീസിലെ കാവൽക്കാരനായ അശ്വിനി കുമാറിനെ പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് ഇയാൾ നൽകിയ മറുപടി. "ഞാൻ രാത്രി ഷിഫ്റ്റിലായിരുന്നു. എന്‍റെ ഡ്യൂട്ടി ഓഫീസ് വളപ്പിനുള്ളിലായതിനാൽ ആരാണ് ചുമരിൽ പെയിന്‍റ് ചെയ്‌തതെന്ന് അറിയില്ല. രാത്രി മുഴുവൻ ഞാൻ ഓഫീസിൽ ഉണ്ടായിരുന്നു, പക്ഷേ ഇത് എപ്പോഴാണ് നടന്നതെന്ന് അറിയില്ല" -അശ്വിനി കുമാർ പറഞ്ഞു.
പിന്നിൽ സിഖ് ഫോർ ജസ്റ്റിസ് : അതേസമയം ധർമ്മശാലയിലെ മതിലുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പതിപ്പിച്ചതിൻ്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ഏറ്റെടുത്തു. കഴിഞ്ഞ മാസം ഡൽഹിയുടെ പല ഭാഗങ്ങളിലും സിഖ് ഫോർ ജസ്റ്റിസിൻ്റെ പേരിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസുകളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൻ്റെ പ്രധാന വേദികളിലൊന്നാണ് ധര്‍മ്മശാല. ശനിയാഴ്ചയാണ് ഇവിടെ ആദ്യ ലോകകപ്പ് മത്സരം നടക്കുക. ബംഗ്ലാദേശ്-അഫ്‌ഗാനിസ്ഥാൻ പോരാട്ടമാണ് അന്ന് നടക്കുക. ഒക്ടോബർ 10 ന് ഇംഗ്ലണ്ട് vs ബംഗ്ലാദേശ്, ഒക്ടോബർ 17 ന് ദക്ഷിണാഫ്രിക്ക vs നെതർലാൻഡ്‌സ്, ഒക്ടോബർ 22 ന് ഇന്ത്യ vs ന്യൂസിലൻഡ്, ഒക്ടോബർ 28 ന് ഓസ്‌ട്രേലിയ vs ന്യൂസിലൻഡ് എന്നീ മത്സരങ്ങളും ഇവിടെ അരങ്ങേറും.
മത്സരങ്ങൾക്കായി ടീമുകൾ നഗരത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പോലുള്ള സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.