ലക്‌നൗ: രാജ്യാന്തര വേദികളിൽ മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്‍റെ പേര് വാനോളം ഉയര്‍ത്തുന്ന കായികതാരങ്ങള്‍ക്ക് അവരുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും വാഗ്ദാനം വാഗ്ദാനമായി തന്നെ അവശേഷിയ്ക്കാറാണ് പതിവ്. അതിന്‍റെ നേര്‍ സാക്ഷ്യമാണ് ഉത്തര്‍പ്രദേശിലെ ലോക കരാട്ടെ ചാമ്പ്യനായിരുന്ന ഹരിയോം ശുക്ലയുടെ ജീവിതം. 2013 ൽ തായ്‌ലൻഡിൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ നേടിയ ശുക്ല ഇന്ന് ഉപജീവനത്തിനായി ചായ വില്‍ക്കുകയാണ്.
60 മെഡലുകള്‍ സ്വന്തം പേരിലെഴുതി
മഥുര ഇസാപൂർ സ്വദേശിയായ ഹരിയോം ശുക്ല 2008 ൽ കാഠ്മണ്ഡുവിൽ ആദ്യ സ്വർണം നേടിയതോടെയാണ് ശ്രദ്ധേയനാകുന്നത്. തുടർന്ന് 2013 ൽ തായ്‌ലൻഡിൽ വച്ച് നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വർണ്ണവും ഒരു വെള്ളിയും നേടി. 2015 ൽ അമേരിക്കയില്‍ വച്ച് വെള്ളിയും ശ്രീലങ്കയില്‍ വച്ച് ആദ്യ സീനിയർ സ്വർണവും ശുക്ല സ്വന്തമാക്കി. സ്വർണം, വെള്ളി, വെങ്കലം എന്നിവയടക്കം 60 ഓളം മെഡലുകളാണ് ഈ കായികതാരം ഇതുവരെ നേടിയത്.
Also read: യുപിയില്‍ മാധ്യമപ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു
ഇന്ന് ഹരിയോം ശുക്ല മഥുരയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം ചായ വിൽക്കുകയാണ്. രാവിലെ കരാട്ടെ പരിശീലനത്തിന് ശേഷം ചായ വിൽക്കും. അതിനൊപ്പം മറ്റൊരു ചായക്കട നടത്തുന്ന അച്ഛൻ ദീനദയാലിനെയും സഹായിക്കും. കുടുംബത്തിന്‍റെ മോശം സാമ്പത്തിക സ്ഥിതിയാണ് ചായക്കട തുടങ്ങാന്‍ ശുക്ലയെ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ ജോലി സ്വപ്നമായി തുടരുന്നു
"2006 മുതൽ ഞാൻ ഈ കായിക രംഗത്തുണ്ട്. ദേശീയ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും നിരവധി മെഡലുകൾ നേടി. എന്നിട്ടും സ്പോർട്സ് ക്വാട്ടയിൽ ഇതുവരെ ഒരു സർക്കാർ ജോലി ലഭിച്ചിട്ടില്ല. രാഷ്‌ട്രീയ നേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ജോലി ലഭിക്കുമെന്ന ഉറപ്പ് മാത്രമാണ് ലഭിച്ചത്, " അദ്ദേഹം പറഞ്ഞു. കായിക രംഗത്ത് താന്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെടുമെന്നും സർക്കാർ ജോലി ഒടുവില്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ച് ജീവിക്കുകയാണ് ഹരിയോം ശുക്ല.