ന്യൂഡൽഹി : യാസ് ചുഴലിക്കാറ്റ് നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) പ്രതിനിധികളും ടെലികോം, പവർ, സിവിൽ ഏവിയേഷൻ, എർത്ത് സയൻസസ് മിനിസ്ട്രീസ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സംസ്ഥാനങ്ങളുമായി ഏകോപനത്തോടെ പ്രവർത്തിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിർദേശിച്ചു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ സമയബന്ധിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കണം. വൈദ്യുതി വിതരണത്തിലും, ടെലിഫോണ്‍ ലൈനുകളിലും ഉണ്ടാകാനിടയുള്ള തകരാറുകൾ എത്രയും വേഗം പരിഹരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
also read: യാസ് ചുഴലിക്കാറ്റ്; ഒഡിഷയിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ
ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കും വാക്സിനേഷനും തടസമുണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാരുകളുമായി ശരിയായ ഏകോപനവും ആസൂത്രണവും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലായി സര്‍വസജ്ജരായ 46 ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. 13 ടീമുകളെ ഇന്ന് അയച്ചിട്ടുമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ വിന്യസിക്കുന്നതിനായി 10 ടീമുകളെ ഒരുക്കിനിർത്തിയിട്ടുമുണ്ട്. ദുരിതാശ്വാസ, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ തീരസംരക്ഷണ സേനയും നാവികസേനയും കപ്പലുകളും ഹെലികോപ്‌റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ബോട്ടുകളും റെസ്ക്യൂ ഉപകരണങ്ങളുമായി കരസേനയുടെയും വ്യോമസേനയുടെയും എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകളും തയ്യാറാണ്. ഏഴ് കപ്പലുകളും പടിഞ്ഞാറൻ തീരത്ത് വിന്യസിച്ചിട്ടുണ്ട്.
also read: യാസ് ചുഴലിക്കാറ്റ്; ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി
മെയ് 24 നും മെയ് 26 നും ഇടയിൽ ബംഗാൾ-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മേഖലയില്‍ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ വടക്കൻ റെയിൽവേ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വർ, പുരി എന്നിവിടങ്ങളിലേക്ക് ഒരു ഡസനിലധികം ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരും ചുഴലിക്കാറ്റിനെ നേരിടാനുള്ള തയാറെടുപ്പ് അവലോകനം ചെയ്തിരുന്നു.