ദുംക: ജാർഖണ്ഡില്‍ ദലിത് യുവതിയെ മര്‍ദിച്ച് വസ്‌ത്രം വലിച്ചുകീറിയ സംഭവത്തില്‍ 115 പേർക്കെതിരെ കേസ്. പ്രതികളിൽ 10 പേര്‍ സ്‌ത്രീകളാണെന്ന് പൊലീസ് പറയുന്നു. ഭോരാതണ്ട് ജമുനിയ ഗ്രാമത്തിലാണ് യുവതി അതിക്രമത്തിന് ഇരയായത്.
യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പ്രതികള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ചുമത്തിയത്. യുവതിയ്‌ക്ക് വിവാഹിതനായ ഒരാളുമായി സൗഹൃദമുണ്ടായിരുന്നു. യുവതി ഈ സുഹൃത്തിനെ കാണാന്‍ എത്തിയ സമയം ഇയാളുടെ ഭാര്യ രണ്ടുപേരെയും പിടികൂടുകയും സമീപവാസികളെ വിളിച്ചുകൂട്ടുകയുമായിരുന്നു.
വിവരമറിഞ്ഞ് യുവതിയുടെ അമ്മ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് ഇടപെടാനാവാത്ത വിധത്തില്‍ പ്രദേശവാസികള്‍ യുവതിയെ കൂട്ടമായി ചേര്‍ന്ന് മർദിക്കുകയും ശേഷം നഗ്നയാക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ സരൈയഹാട് പൊലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം, വിവിധ വകുപ്പുകൾ ചേര്‍ത്ത് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. 'ജമുനിയയില്‍ നിന്നുള്ള സ്‌ത്രീയെ മർദിക്കുകയും വസ്‌ത്രം വലിച്ചുകീറുകയും ചെയ്‌ത സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും' - സരൈയഹാട് സ്റ്റേഷൻ ചുമതലയുള്ള വിനയ് കുമാർ പറഞ്ഞു.