ഭുവനേശ്വര്‍ (ഒഡീഷ): ഗിന്നസ് ബുക്കില്‍ ഇടംനേടി ഒഡീഷയില്‍ നിന്നുള്ള പാരാ അത്‌ലറ്റ് കമലകാന്ത് നായക്. വീല്‍ചെയര്‍ മാരത്തണില്‍ 24 മണിക്കൂർ കൊണ്ട് 215.5 കിലോമീറ്റർ ദൂരം താണ്ടിയാണ് കമലകാന്ത് നായക് റെക്കോഡ് സ്വന്തമാക്കിയത്. പോര്‍ച്ചുഗലിന്‍റെ മരിയോ ട്രിനിഡാഡ് എന്നയാള്‍ 2007ല്‍ സ്ഥാപിച്ച റെക്കോഡാണ് കമലകാന്ത് മറികടന്നത്. മരിയോ 182.4 കിലോമീറ്റര്‍ ദൂരമാണ് താണ്ടിയത്.
'ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല, ശാരീരിക തടസങ്ങൾ മറികടക്കാൻ എനിക്ക് പ്രചോദനം നല്‍കിയ എന്‍റെ സഹോദരിയോടും മെന്‍റേഴ്‌സിനോടും നന്ദി പറയുന്നു,' കമലകാന്ത് പറഞ്ഞു. ഒഡീഷ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ബെറ്റര്‍ ലൈഫ് ഫൗണ്ടേഷനാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
ശനിയാഴ്‌ച വൈകീട്ട് നാലരയോടെയാണ് 24 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ആരംഭിച്ചത്. ഭുവനേശ്വറിലെ രാജ്‌മഹല്‍ മുതല്‍ മാസ്റ്റര്‍ കാന്‍റീന്‍ വരെയും കാന്‍റീനില്‍ നിന്ന് തിരികെ രാജ്‌മഹല്‍ വരെയും ഏകദേശം 1.14 കിലോമീറ്റര്‍ ദൂരമാണ് സൂപ്പര്‍ അള്‍ട്ര മാരത്തണിന്‍റെ ലാപ്പ്. 189 തവണ കമലകാന്ത് ഈ ദൂരം താണ്ടി.
15 മണിക്കൂർ കൊണ്ട് 139.57 കിലോമീറ്റർ വീൽചെയർ അൾട്രാ മാരത്തൺ പൂർത്തിയാക്കിയ ഏക ഇന്ത്യക്കാരനാണ് കമലകാന്ത്. 16 ഹാഫ് മാരത്തണുകളും 13 ഫുൾ മാരത്തണുകളും കമലകാന്ത് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുരി സ്വദേശിയായ കമലകാന്ത് നിലവില്‍ ഒഡീഷ വീൽചെയർ ബാസ്‌കറ്റ്ബോൾ ടീമിന്‍റെ ക്യാപ്റ്റനാണ്. 2020ൽ വീൽചെയറിൽ 4,200 കിലോമീറ്ററിലധികം സഞ്ചരിച്ച് കമലകാന്ത് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
Also read: ഒന്നല്ല, മൂന്ന് ജീവനുകള്‍ മുങ്ങിത്തപ്പിയെടുത്തു, ഈ 'അശ്വിൻമാര്‍'