ന്യൂഡൽഹി : അവിവാഹിതനായി മരിച്ച പുരുഷന്‍റെ ശീതീകരിച്ച ശുക്ല സാമ്പിൾ മാതാപിതാക്കൾക്കോ നിയമപരമായ അവകാശികൾക്കോ വിട്ടുനൽകാൻ രാജ്യത്ത് നിയമമില്ലെന്ന് ഡൽഹി ഹൈക്കോടതി. ഗംഗാ റാം ആശുപത്രിയുടെ ഒരു കേന്ദ്രത്തിൽ നിന്ന് മരിച്ച മകന്റെ, ശീതീകരിച്ച് സൂക്ഷിച്ച ശുക്ല സാമ്പിൾ വിട്ടുനൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേന്ദ്രസർക്കാരിന്റെ ഗസറ്റിലെ എആർടി ചട്ടങ്ങളിൽ മരിച്ച അവിവാഹിതനായ ഒരാളുടെ ശുക്ല സാമ്പിൾ നീക്കം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള നടപടിക്രമം വ്യക്തമാക്കുന്നില്ലെന്നാണ് സർ ഗംഗാറാം ആശുപത്രി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.
ഹർജിയിൽ കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയോടും ഡൽഹി സർക്കാരിനോടും ഹൈക്കോടതി നിലപാട് ആരാഞ്ഞിരുന്നു. മാർഗരേഖയുടെ അഭാവത്തിൽ മരിച്ചയാളുടെ ശീതീകരിച്ച ശുക്ല സാമ്പിൾ നല്‍കാന്‍ കഴിയില്ലെന്നാണ് ആശുപത്രിയുടെ വാദം. ഐസിഎംആര്‍ മാർഗനിർദേശങ്ങൾ, വാടക ഗർഭധാരണ ബിൽ/ നിയമം എന്നിവ അവിവാഹിതരായി മരിച്ച പുരുഷൻമാരുടെ നിയമപരമായ അവകാശികളെ കുറിച്ച് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Also Read: വേദനയില്ലാതെ സെക്‌സ് ആനന്ദകരമാക്കാം ; ഉപയോഗിക്കാം ലൂബ്രിക്കന്‍റുകള്‍
കൊൽക്കത്ത ഹൈക്കോടതിയുടെ വിധി പ്രകാരം മരിച്ചയാളുടെ സാമ്പിളിൽ ഭാര്യക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ആശുപത്രി വ്യക്തമാക്കി. 2020ല്‍ അർബുദം കണ്ടെത്തിയതിനെത്തുടർന്ന്, കീമോതെറാപ്പി ആരംഭിക്കുന്നതിന് മുമ്പായി, അവിവാഹിതനായ യുവാവിന്‍റെ ശുക്ലസാമ്പിള്‍ ശേഖരിക്കുകയായിരുന്നു.
30-ാം വയസ്സിൽ മരിച്ച മകന്റെ അവശേഷിക്കുന്ന ഏക അവകാശി എന്ന നിലയിൽ തങ്ങൾക്ക് അവന്റെ ശരീരാവശിഷ്ടത്തിന്മേൽ പരമാധികാരമുണ്ടെന്ന് ഹർജിയിൽ മാതാപിതാക്കള്‍ പറയുന്നു. മരിച്ചയാളുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനായാണ് ശുക്ലം ആവശ്യപ്പെടുന്നതെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.