ഷിംല: ഹോട്ടലുകളും റിസോർട്ടുകളും വീണ്ടും തുറന്നതോടെ കൊവിഡ് കേസുകളിൽ പെട്ടെന്നുണ്ടായ വർധനയുടെ സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടങ്ങുന്ന നാല് ജില്ലകളിലാണ് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ തിങ്കളാഴ്ച തീരുമാനിച്ചത്.
ഡിസംബർ 15 വരെ രാത്രി 8 മുതൽ രാവിലെ 6 മണി വരെ ഷിംല, കുളു, മണ്ഡി, കാൻഗ്ര എന്നീ ജില്ലകളിൽ രാത്രി കർഫ്യൂ നടപ്പാക്കുമെന്ന് നഗരവികസന മന്ത്രി സുരേഷ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 31 വരെ സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാന്‍ തീരുമാനിക്കുകയും മാസ്ക് ധരിക്കാത്തതിന്‍റെ പിഴ 1,000 രൂപയായി ഉയർത്താനും സർക്കാർ തീരുമാനിച്ചതായ് സുരേഷ് ഭരദ്വാജ് പറഞ്ഞു. ഡിസംബറിൽ ഷെഡ്യൂൾ ചെയ്തിരുന്ന സ്കൂളുകളിലെ അവസാന പരീക്ഷ മാർച്ചിൽ നടത്താനാണ് മന്ത്രിസഭ തീരുമാനമെന്നും മന്ത്രി പറഞ്ഞു.