ശ്രീനഗർ : തന്‍റെ ഗ്രാമത്തിലെ റോഡിന്‍റെ ശോച്യാവസ്ഥയിലും ഒറ്റക്കാലിൽ സ്‌കൂളിലേക്ക് പോകുന്ന ഭിന്നശേഷിക്കാരനായ ജമ്മു കശ്‌മീർ വിദ്യാർഥി പർവെയ്‌സിന്‍റെ ഹൃദയഭേദകമായ വീഡിയോ വൈറലായിരുന്നു. പർവെയ്‌സിന്‍റെ വീഡിയോ കണ്ട് സഹായവാഗ്‌ദാനവുമായി എത്തിയിരിക്കുകയാണ് ജയ്‌പൂർ ഫൂട്ട് യുഎസ്എ ചെയർമാൻ പ്രേം ഭണ്ഡാരി. പർവെയ്‌സിന് കൃത്രിമ കാൽ സൗജന്യമായി നൽകാമെന്നാണ് പ്രേം ഭണ്ഡാരി അറിയിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ പുനരധിവാസം ഉറപ്പാക്കുകയും അവരെ സമൂഹത്തിൽ ആത്മാഭിമാനമുള്ളവരും ഉത്‌പാദനക്ഷമതയുള്ളവരുമാക്കാൻ പ്രാപ്‌തമാക്കുന്നതുമായ എൻജിഒ ആണ് ജയ്‌പൂർ ഫൂട്ട്. പർവെയ്‌സിന്‍റെ വീഡിയോ കണ്ടയുടൻ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് ഭണ്ഡാരി പറയുന്നു. നൗഗാമിലെ സർക്കാർ സ്‌കൂളിൽ 9-ാം ക്ലാസ് വിദ്യാർഥിയായ പർവെയ്‌സിന് വളരെ ചെറുപ്പത്തിൽ തീപിടിത്തത്തിലാണ് ഇടതുകാൽ നഷ്‌ടപ്പെടുന്നത്. ഒറ്റക്കാലില്‍ ദിവസവും രണ്ട് കിലോമീറ്റർ നടന്നാണ് പർവെയ്‌സ് സ്‌കൂളിൽ പോകുന്നത്.
നടക്കാൻ ബുദ്ധിമുട്ടായതിനാൽ സ്‌കൂളിൽ എത്തിയ ശേഷം വല്ലാതെ വിയർക്കും. ക്രിക്കറ്റും വോളിബോളും കബഡിയും കളിക്കാൻ വളരെ ഇഷ്‌ടമാണ്. സാമൂഹ്യക്ഷേമ വകുപ്പ് തനിക്ക് വീൽചെയർ നൽകിയെങ്കിലും ഗ്രാമത്തിലെ റോഡിന്‍റെ ശോച്യാവസ്ഥ കാരണം ഉപയോഗപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പർവെയ്‌സ് പറയുന്നു.
വളരെ ചെറുപ്പത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പർവെയ്‌സിന്‍റെ കാലുകൾ നഷ്‌ടപ്പെട്ടെന്നും ചികിത്സയ്ക്കായി നിർധനരായ കുടുംബത്തിന് ഒരുപാട് പണം ചെലവാക്കേണ്ടി വന്നുവെന്നും പർവെയ്‌സിന്‍റെ അച്ഛൻ ഗുലാം അഹമ്മദ് ഹജാം അറിയിച്ചു. സ്ഥലം വിറ്റിട്ടാണ് പർവെയ്‌സിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. ഭാര്യ ഹൃദ്രോഗിയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
14കാരനായ പർവെയ്‌സിന്‍റെ ലക്ഷ്യം ഡോക്‌ടർ ആവുക എന്നതാണ്. പർവെയ്‌സ് നിരന്തരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വോളിബോളും ക്രിക്കറ്റുമൊക്കെ കളിക്കുകയും ചെയ്യുമെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകൻ ഗുലാം ഹുസൈൻ പറഞ്ഞു.