ന്യൂഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു. രണ്ടുപേര്‍ ഇത്തവണ ഒന്നാം റാങ്ക് പങ്കിട്ടു. 99.99 ശതമാനം മാർക്കോടെ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രപഞ്ചനും ആന്ധ്രാപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിയും ഒന്നാം റാങ്ക് നേടി. നിലവിൽ അപ്ലിക്കേഷൻ നമ്പറും ജനന തീയതിയും ഉപയോഗിച്ച് neet.nta.nic.in എന്ന വെബ്‌സൈറ്റിൽ വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്.
23-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിനി ആര്യ ആർ എസ് ആണ് റാങ്ക് ലിസ്‌റ്റിൽ ആദ്യ 50 പേരിലെ ഏക മലയാളി. 20.38 ലക്ഷത്തിൽ 11.45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയിൽ യോഗ്യത നേടിയത്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയത് ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർഥികളാണ്.
1.36 ലക്ഷം വിദ്യാർഥികളാണ് ഉത്തർ പ്രദേശിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയത്. മഹാരാഷ്‌ട്രയിലും (1.31 ലക്ഷം) രാജസ്ഥാനിലുമാണ് (ഒരു ലക്ഷം) ശേഷം ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ളത്. ആദ്യ 50 റാങ്കുകളിൽ ഭൂരിഭാഗവും ആൺകുട്ടികളാണ്. മെയ് ഏഴിനും ജൂൺ ആറിനുമായി ഇന്ത്യയ്‌ക്ക് പുറത്ത് 14 നഗരങ്ങൾ ഉൾപ്പടെ രാജ്യത്തുടനീളമുള്ള 499 നഗരങ്ങളിലായി 4,097 കേന്ദ്രങ്ങളിലാണ് ഇത്തവണ നീറ്റ് യുജി പരീക്ഷ നടത്തിയത്.
Also Read : 68-ാം വയസിലും മോഹൻലാൽ എത്തി, നീറ്റ് പരീക്ഷ എഴുതാനായി
ആസാമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയിരുന്നത്. ഇന്ത്യയ്‌ക്ക് പുറത്ത് അബുദാബി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്‌മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ, ദുബായ്, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്.
സിവിൽ സർവീസിൽ തിളങ്ങി പെൺതാരങ്ങൾ : 2022 ൽ നടന്ന സിവിൽ സർവീസ് പരീക്ഷാഫലം പുറത്ത് വന്നപ്പോൾ ആദ്യ 25 ഉദ്യോഗാർഥികളിൽ 14 പേരും സ്‌ത്രീകളായിരുന്നു. യുപിഎസ്‌സി ഫല പ്രഖ്യാപനത്തിൽ ഡൽഹി സർവകലാശാല ബിരുദധാരിയായ ഇഷിത കിഷോറാണ് ഒന്നാം റാങ്ക് നേടിയിരുന്നത്. 933 പേരാണ് വിവിധ വകുപ്പുകളിലായി സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയത്. ഇതിൽ 613 പേർ പുരുഷന്മാരും 320 പേർ സ്‌ത്രീകളുമാണ്.
മെയ് 23 നാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഗരിമ ലോഹ്യ, ഉമ ഹരതി എൻ, സ്‌മൃതി മിശ്ര എന്നിവരാണ് രണ്ടും മൂന്നും നാലും റാങ്കുകൾ നേടിയത്. 1,022 ഒഴിലുകളാണ് സിവിൽ സർവീസ് രംഗത്തുള്ളത്. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സിവിൽ സർവീസ് പരീക്ഷ നടത്തിയത്.
Also Read : സിവിൽ സർവീസ് പരീക്ഷാഫലം : ഇഷിത കിഷോറിന് ഒന്നാം റാങ്ക്, ആദ്യ നാല് റാങ്കും പെൺകുട്ടികൾക്ക്