കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ സ്വധീനം ഉണ്ടായിരുന്ന തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന രണ്ട് അതികായരായ വ്യക്തിത്വങ്ങളുടെ അസാന്നിധ്യത്തില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് 2021-ലേത് എന്നു പറയാം. കോണ്‍ഗ്രസിലെ കെ കാമരാജും ഡിഎംകെ യിലെ അണ്ണാ ദുരൈയുമായിരുന്നു മുന്‍ കാലങ്ങളില്‍ തമിഴ്‌നാട് കണ്ട രാഷ്ട്രീയ ഭീഷ്‌മാചാര്യന്മാര്‍. അതിനു ശേഷം വാക്കുകളിട്ട് അമ്മാനമാടുന്ന പ്രാസംഗികന്‍ മുത്തുവേല്‍ കരുണാനിധിയും വ്യക്തി പ്രഭാവം തുളുമ്പുന്ന എംജി രാമചന്ദ്രന്‍ എന്ന എംജിആറും പിന്നാലെ ജയലളിതയും കടന്നു വന്നു. എന്നാൽ ഈ അടുത്ത കാലത്ത് കരുണാനിധിയും ജയലളിതയും മണ്‍ മറഞ്ഞതോടെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സംസാരമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ശൂന്യതയെ കുറിച്ചുള്ളത്. രാഷ്ട്രീയ അഭിലാഷങ്ങള്‍ പലതും മനസില്‍ കൊണ്ടു നടക്കുന്ന സിനിമാ ലോകത്തെ താരങ്ങള്‍ മുതല്‍ ബിജെപി വരെ ഈ മുദ്രാവാക്യം ഉയര്‍ത്തികൊണ്ടേയിരിക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ വേരുകള്‍ ആഴത്തിൽ ഊന്നുവാനുള്ള അവസരം ഇതാ കൈവന്നിരിക്കുന്നു എന്ന് ബിജെപി വിശ്വസിക്കുന്നു. ഗോദയിലേക്ക് ഇറങ്ങും മുന്‍പ് തന്നെ മത്സരത്തില്‍ നിന്ന് രജനീകാന്ത് പിന്‍വാങ്ങി എങ്കിലും, കമലഹാസന്‍ ഇപ്പോഴും ഈ രാഷ്ട്രീയ ശൂന്യതയെ പിടിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ആ ശൂന്യത നികത്താന്‍ അനുയോജ്യൻ താനാണെന്നാണ് അദ്ദേഹം സ്വയം ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ വെച്ചു നോക്കുമ്പോള്‍ ഇങ്ങനെ ഒരു രാഷ്ട്രീയ, നേതൃത്വ ശൂന്യത തന്നെ ഇല്ലാ എന്ന് വ്യക്തമാകുന്നു.
ചെന്നൈ: രാഷ്ട്രീയം വളരെ വിരളമായി മാത്രമേ അല്‍ഭുതങ്ങള്‍ സൃഷ്‌ടിക്കാറൂള്ളൂ. ദ്രാവിഡ മണ്ണില്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും താഴെ ഇറക്കപ്പെട്ട ശേഷം 1967 മുതല്‍ ഇങ്ങോട്ട് ഡിഎംകെ അല്ലെങ്കില്‍ എഐഎഡിഎംകെ ആണ് സംസ്ഥാനത്ത് മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്നത്. ദശാബ്‌ദങ്ങളായി ദേശീയ രാഷ്ട്രീയത്തിന് സ്ഥാനം കളിക്കളത്തിൻ്റെ അരികുകളില്‍ മാത്രമാണ്. ലോക്‌സഭയിലെക്കായാലും സംസ്ഥാന നിയമസഭയിലേക്കായാലും നടക്കുന്ന ഓരോ തെരഞ്ഞെടുപ്പുകളുടേയും ഫലം അത് നമുക്ക് കാട്ടി തന്നുകൊണ്ടിരിക്കുന്നു. ഇന്നിപ്പോള്‍ എഐഎഡിഎംകെയുടെ സര്‍വസ്വമായിരുന്ന ജയലളിതയും അവരുടെ ബദ്ധവൈരി കരുണാനിധിയും കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം മാറ്റി മറിക്കുവാന്‍ ശ്രമം നടത്തുന്നവരെല്ലാം തന്നെ ഉയര്‍ത്തി പിടിച്ച് കൊണ്ടു നടക്കുന്ന ഒരു മുദ്രാവാക്യമാണ് “രാഷ്ട്രീയ ശൂന്യത'' എന്നത്.
ഈ രാഷ്ട്രീയ ശൂന്യതയുടെ ചെണ്ടയും കൊട്ടി ആദ്യം രംഗത്ത് വന്നത് രജനീകാന്ത് ആയിരുന്നു. പിന്നീട് താനാണ് രക്ഷകന്‍ എന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട് കമല്‍ഹാസന്‍ എത്തി. ദ്രാവിഡ ആദര്‍ശങ്ങളേയും പാരമ്പര്യത്തേയും ആക്ഷേപിച്ചു കൊണ്ട് ബിജെപിയും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനായി ഇറങ്ങിയിരിക്കുന്നു. ഇവര്‍ക്കൊക്കെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചലനങ്ങള്‍ സൃഷ്‌ടിക്കുവാനുള്ള കഴിവുണ്ടോ? രണ്ട് പ്രമുഖ നേതാക്കന്മാരുടെ അസാന്നിദ്ധ്യത്തിലും ദ്രാവിഡ രാഷ്ട്രീയം സംസ്ഥാനത്ത് ഇപ്പോഴും സജീവവും ശക്തവും തന്നെയാണ്. ഡിഎംകെയോ എഐഎഡിഎംകെയോ നിര്‍ജീവമാവുകയോ അല്ലെങ്കില്‍ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിന് കെൽപ്പില്ലാത്തവരോ ആയിട്ടില്ല.
മാത്രമല്ല സംസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയില്‍ നിറ സാന്നിദ്ധ്യമായി നില്‍ക്കുന്ന ഈ രണ്ട് വമ്പന്മാര്‍ തന്നെയാണ് ദേശീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഇവിടെ ആഴത്തില്‍ വേരോടുവാന്‍ അവസരം നല്‍കാഞ്ഞത് എന്നും സമ്മതിക്കേണ്ടി വരും. ഇരുവരുടേയും കാലശേഷത്തിനപ്പുറവും എല്ലാത്തിനും ഉപരിയായി ഉയര്‍ന്നു നില്‍ക്കുന്ന ദ്രാവിഡ ആധിപത്യത്തിന് എന്തെങ്കിലും വെല്ലുവിളി ഉയര്‍ത്തുവാന്‍ മാത്രം പോന്ന കാര്യങ്ങളൊന്നും അവരെ വെല്ലുവിളിക്കുന്നവര്‍ക്ക് അനുകൂലമായി ഉണ്ടായിട്ടുമില്ല. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പ്രവണതകളെ കാറ്റില്‍ പറത്തി കൊണ്ട് തമിഴ്‌നാട് ഡിഎംകെക്കൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. മോദി മാജിക്കിൻ്റെ ആകര്‍ഷണ വലയത്തില്‍പെട്ട് ഒരിഞ്ചു പോലും നീങ്ങാന്‍ തമിഴ്‌നാട് തയാറായില്ല.
നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം നില നിര്‍ത്തി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിൽ 2016 ഡിസംബറിലാണ് ജയലളിത മരണപ്പെടുന്നത്. 2018 ഓഗസ്റ്റില്‍ കരുണാനിധിയും മണ്‍ മറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ അവര്‍ ഇരുവരുടേയും സാന്നിധ്യമില്ലാതെ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്. 2016-ല്‍ സ്റ്റാലിന്‍ ഡിഎംകെയെ തൻ്റെ തോളിലേറ്റി പ്രചാരണം നടത്തി വിജയത്തിലേക്ക് നയിച്ചുവെങ്കിലും ആ തെരഞ്ഞെടുപ്പ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമായിരുന്നു യാഥാർഥത്തിൽ.
അന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന ശേഷം ചെന്നൈയിലെ പാര്‍ട്ടി കേന്ദ്ര കാര്യാലയത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്ന സ്റ്റാലിൻ വികാരാധീനനായി കണ്ണീരൊഴുക്കി. രാഷ്ട്രീയ ചക്രവാളത്തിലെ ഒരു പുതിയ താരോദയമായിരുന്നു അന്നവിടെ കണ്ടത്. മോദി വിരുദ്ധ പ്രചാരണങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ സഖ്യം തെരഞ്ഞെടുപ്പ് തൂത്തുവാരി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിനു കീഴില്‍ മതേതര സഖ്യം ഏതാണ്ട് എല്ലാ സീറ്റുകളും നേടിയെടുത്തപ്പോള്‍ എഐഎഡിഎംകെയും ബിജെപിയും തകര്‍ന്ന് തരിപ്പണമായി. സംസ്ഥാനത്തെ 39 ലോക്‌സഭ സീറ്റുകളില്‍ 38 എണ്ണവും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം കൈക്കലാക്കി.
പാര്‍ട്ടി സംഘടനയെ ഫലപ്രദമാം വിധം തൻ്റെ പൂര്‍ണ നിയന്ത്രണത്തിനു കീഴിലാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് സ്റ്റാലിൻ്റെ പ്രാഥമികമായ നേട്ടം. കരുണാനിധിയുടെ രാഷ്ട്രീയ പരമ്പര്യത്തിൻ്റെ അവകാശവാദവുമായി ഉയര്‍ന്നു വന്ന മറ്റുള്ളവരെയെല്ലാം അദ്ദേഹം ഒതുക്കി. കരുണാനിധി ജീവിച്ചിരുന്ന കാലത്ത് തന്നെ, സ്റ്റാലിന്‍ പാര്‍ട്ടിയുടെ തലവനായി അവരോധിക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹത്തിൻ്റെ ജ്യേഷ്‌ഠ സഹോദരന്‍ എംകെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ തെക്കന്‍ തമിഴ്‌നാട്ടിലെ കരുത്തന്‍ എന്ന് കണക്കാക്കപ്പെട്ടിരുന്ന അഴഗിരി അന്നുതൊട്ട് രാഷ്ട്രീയ വനവാസത്തിലാവുകയും, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇനിയൊരു രാഷ്ട്രീയ പുനരധിവാസം ഏതാണ്ട് അസാധ്യമായ കാര്യവുമായി മറിയിരിക്കുന്നു. മികച്ച സംവാദകയായ കനിമൊഴിയേയും പാര്‍ട്ടിയുടെ മുന്നണിയില്‍ നിര്‍ത്താൻ സ്റ്റാലിന്‍ തയാറായെങ്കിലും അവര്‍ക്ക് പാര്‍ട്ടിയില്‍ ഏറെയൊന്നും കളിക്കാന്‍ ഇടം നല്‍കിയില്ല.
ഭരണ വിരുദ്ധ വികാരവും, അതോടൊപ്പം എഐഎഡിഎംകെ, ബിജെപിയുമായി കൈകോര്‍ത്ത് നില്‍ക്കുന്നതും ഡിഎംകെക്ക് അനുകൂല ഘടകമായി മാറുമ്പോള്‍, ഒരിക്കലും അദ്ദേഹം പാഴാക്കി കളയാന്‍ ഇടയില്ലാത്ത വലിയൊരു രാഷ്ട്രീയ മുന്‍ തൂക്കമാണ് സ്റ്റാലിനു മുന്നില്‍ ഇപ്പോഴുള്ളത്.
പരസ്‌പരം പോരടിക്കുന്നവരുടെ ഒരു കുടുംബമായി പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും എഐഎഡിഎംകെയയിലും നേതൃത്വത്തിന് പഞ്ഞമൊന്നുമില്ല. തൻ്റെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് തീര്‍ത്തും വ്യക്തമാക്കി കഴിഞ്ഞ വികെ ശശികല ഉയര്‍ത്തുന്ന വെല്ലുവിളി ഉണ്ടെങ്കിലും മുഖ്യമന്ത്രി ഏടപ്പാടി കെ പളനിസ്വാമിയെ (ഇപിഎസ്) ആര്‍ക്കും തള്ളികളയാന്‍ കഴിയില്ല. തൻ്റെ രാഷ്ട്രീയ കൂര്‍മബുദ്ധിയിലൂടെ പല ആഗ്രഹങ്ങളും മനസില്‍ കൊണ്ടു നടന്നിരുന്ന ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തെ (ഒപിഎസ്) തൻ്റെ വരുതിയിലാക്കി കൊണ്ടാണ് പളനിസ്വാമി അധികാര കാലാവധി പൂര്‍ത്തിയാക്കുന്നത്. ഡിഎംകെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ വേരോടെ പിഴുതെറിഞ്ഞുവെങ്കിലും, അതിൻ്റെ കൂടെ തന്ന നടന്ന 22 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇപിഎസിൻ്റെ നേതൃത്വത്തിനു കീഴില്‍ 9 സീറ്റുകള്‍ നേടി കൊണ്ട് പാര്‍ട്ടിക്ക് വളരെ ഗുരുതരമായ അവസ്ഥയിലായിരുന്ന സര്‍ക്കാരിനെ രക്ഷിച്ചെടുക്കുവാന്‍ കഴിഞ്ഞു.
എഐഎഡിഎംകെയെ ഇതുവരെ പരസ്‌പരം ഒട്ടിച്ചേര്‍ത്ത് നിര്‍ത്തിയിരുന്നത് അധികാരം എന്ന പശയായിരുന്നു എന്നുള്ള വസ്‌തുത നിഷേധിക്കാൻ കഴിയില്ല. എന്നിരുന്നാലും മുഖ്യമന്ത്രി എന്ന നിലയില്‍ എംജിആറിൻ്റെയും ജയലളിതയുടേയും ഒക്കെ മാതൃകയില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഒരു ജനകീയ പ്രതിച്ഛായ തനിക്ക് സൃഷ്‌ടിച്ചെടുക്കുവാന്‍ ശ്രമിച്ച ഇപിഎസിന് സാധിച്ചു. അതോടൊപ്പം തന്നെ കര്‍ഷകന്‍ എന്ന പുതിയ ഒരു പ്രതിച്ഛായയും അദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ കൊംഗു നാട്ടില്‍ നിന്നും വരുന്ന ഇപിഎസിന് അദ്ദേഹം അംഗമായ തമിഴ്‌നാട്ടിലെ അതിശക്തമായ ഗൗണ്ടര്‍ സമുദായത്തിൻ്റെ പിന്തുണയുണ്ട്. ഈ മേഖലയില്‍ വലിയ മേധാവിത്തമുള്ള ഗൗണ്ടര്‍മാര്‍ എഐഎഡിഎംകെയുടെ ഒരു കോട്ട തന്നെയാക്കി മാറ്റിയിട്ടുണ്ട് പശ്ചിമ തമിഴ്‌നാടിനെ.
പളനിസ്വാമി ഒരു നേതാവായി ഉയര്‍ന്നു വന്നിരിക്കുന്നു എന്നുള്ള കാര്യം പാര്‍ട്ടിയിലെ ഒരു വിഭാഗമെങ്കിലും മനസിലാക്കി കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാന്‍ വേണ്ടി അദ്ദേഹം നടത്തിയ വിദേശ യാത്രാവേളയില്‍ ചെന്നൈ വിമാനത്താവളത്തില്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ വന്ന പല പാര്‍ട്ടി നേതാക്കന്മാരും അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങിയ കാഴ്‌ച ഇതിൻ്റെ വ്യക്തമായ തെളിവാണ്.
ശശികലയും അവരുടെ മരുമകന്‍ ടിടിവി ദിനകരനും ഇപ്പോള്‍ ഗോദയിലേക്ക് ഇറങ്ങിയതോടെ പോരാട്ടം ഇനി ജയലളിതയുടെ മുന്‍ വിശ്വസ്‌ത വിധേനയും ഏടപ്പാടിയില്‍ നിന്നുള്ള കര്‍ഷകനും തമ്മില്‍ എന്നായിരിക്കുന്നു. പക്ഷേ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുവാനായി ഇരുവരും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പ് സാധ്യത അപ്പോഴും തള്ളി കളയാന്‍ കഴിയില്ല. ഇരുകൂട്ടര്‍ക്കും ഇടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നതിനാല്‍, ഇരുകൂട്ടര്‍ക്കും അഭിമാനത്തിന് ക്ഷതം തട്ടാത്ത തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
എഐഎഡിഎംകെയുടെ വോട്ട് പങ്കാളിത്തം 2014-ലെ 44.3 ശതമാനം എന്ന നിലയില്‍ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പിലെ 31.26 ശതമാനം എന്ന നിലയിലേക്ക് കുറഞ്ഞു എന്നത് സത്യം തന്നെ. എന്നിരുന്നാലും രാഷ്‌ട്രീയ പണ്ഡിതന്മാര്‍ക്ക് തെറ്റു പറ്റി എന്ന് തെളിയിച്ചു കൊണ്ട് പാര്‍ട്ടിയില്‍ നിന്നും ഡിഎംകെയിലേക്ക് ഒരു കുത്തൊഴുക്കൊന്നും ഉണ്ടായില്ല. ജയലളിതയുടെ അസാന്നിദ്ധ്യത്തിലും പാര്‍ട്ടി ഇപ്പോഴും ഒരു ശക്തിയായി തന്നെ നിലനില്‍ക്കുന്നു. നിലവിലുള്ള സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ തമിഴ്‌നാട്ടിൽ രാഷ്ട്രീയ ശൂന്യത എന്നുള്ളത് നിലനില്‍ക്കുന്ന ഒരു കാര്യമല്ല. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെന്ന പോലെ ഈ നിയമസഭ തെരഞ്ഞെടുപ്പും ഒരിക്കല്‍ കൂടി അത് തെളിയിച്ചേക്കും.